Gavi Anganwadi Worker Death: ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട നിലയിൽ: മരണം പീഡനത്തിനിടെ, യുവാവ് കസ്റ്റഡിയിൽ
Gavi Anganwadi Worker Death Case: സംഭവത്തിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് കുമാർ യുവതിയുടെ മരണത്തിൽ കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്നാണ് കുമാർ പോലീസിന് നൽകിയ മൊഴി. മീനാർ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയാണ് കൊല്ലപ്പെട്ട യുവതി.

അറസ്റ്റിലായ പ്രതി
പത്തനംതിട്ട: ഗവിയിൽ വനത്തിനുള്ളിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. സംഭവത്തിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് കുമാർ യുവതിയുടെ മരണത്തിൽ കുറ്റം സമ്മതിച്ചു. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്നാണ് കുമാർ പോലീസിന് നൽകിയ മൊഴി. മീനാർ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയാണ് കൊല്ലപ്പെട്ട യുവതി.
തമിഴ്‌നാട് സ്വദേശിനിയായ യുവതി മീനാറിലെ അംഗനവാടിയിലാണ് ജോലി ചെയ്യുന്നത്. ഗവിയിലാണ് താമസം. മൂഴിയാർ സ്വദേശിയാണ് കുമാർ. യുവതിയുടെ മൃതദേഗം കണ്ടെത്തിയ സ്ഥലത്ത് നിന്ന് മൂന്നുകിലോമീറ്റർ അകലെയാണ് അംഗനവാടി. ഇവിടേക്കുള്ള പാത പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. വഴിമധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. മൃതദേഹത്തിൽ മൃഗങ്ങൾ ആക്രമിച്ച പാടുകളോ മറ്റോ കാണാതെ വന്നതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. ഇതിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
Also Read: ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് എബോള ബാധയെന്ന് സംശയം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
സമയമായിട്ടും യുവതി അങ്കണവാടിയിൽ എത്താത്തതിനെ തുടർന്ന് പ്രദേശത്തുള്ള ആളുകളും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ കുമാർ പിന്തുടരുന്നതായി റിപ്പോർട്ടുണ്ട്. യുവതിയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇയാൾ വനമേഖലയിൽ കുടിൽകെട്ടി താമസിക്കുകയും ചെയ്തു. ഇതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗവി-മീനാർ വഴിയിൽ കാത്തുനിന്നാണ് യുവതിയെ ഇയാൾ ആക്രമിച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
ബലാത്സംഗത്തിനിടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ യുവതിയോട് പ്രണയമുണ്ടായിരുന്നെന്നും അതിനിലാണ് യുവതിയെ കാണാൻ ശ്രമിച്ചതെന്നും പ്രതിയായ കുമാർ പറഞ്ഞു. യുവതിയെ പിടിച്ച് തള്ളിയപ്പോൾ യുവതി തല കല്ലിൽ ഇടിച്ച് താഴേക്ക് വീണെന്നും, പിന്നീട് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രതി വെളിപ്പെടുത്തി.
എന്നാൽ കൃത്യത്തിന് ശേഷം കുമാർ ഗവിയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയതായി വനപാലകർക്കു വിവരം ലഭിച്ചിരുന്നു. വനംവകുപ്പും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വെച്ച് ഇയാളെ പിടികൂടുന്നത്. ഇയാൾക്കെതിരേ കൊലപാതക ശ്രമത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ പോലീസാണ് ആദ്യം പ്രതിയെ ചോദ്യം ചെയ്തത്. പത്തനംതിട്ട പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതിക്കൊപ്പം 13 വയസ്സുള്ള ഒരു പെൺകുട്ടിയെയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. സഹോദരിയുടെ മകളാണെന്നാണ് പറയുന്നത്.
English Summary:
Anganwadi worker from Gavi, Pathanamthitta, was found dead in a forest area. Kerala Police have arrested a youth in connection with the assault. Here iS the latest investigation updates.