Rahul Mamkootathil: ‘ഡൽഹിയിലേക്ക് ഒപ്പം വരാൻ ക്ഷണിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും എംഎ ഷഹനാസ്
MA Shahanas Against Rahul Mamkootathil: കർഷകസമരത്തിൻ്റെ സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് എംഎ ഷഹനാസ്. മാധ്യമങ്ങളോടാണ് പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും എംഎ ഷഹനാസ്. മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫി പറമ്പിലിനോട് പറഞ്ഞപ്പോൾ ഷാഫി പുച്ഛിച്ചുതള്ളിയെന്ന് നേരത്തെ ഷഹനാസ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളോട് ഷഹനാസിൻ്റെ പ്രതികരണം.
കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറിയാണ് എംഎ ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇടപെടലുകളെപ്പറ്റി കോൺഗ്രസ് നേതാക്കൾക്ക് അറിയാമായിരുന്നു. രാഹുൽ നേതൃസ്ഥാനത്തെത്തുമ്പോൾ ഇക്കാര്യം ഷാഫി പറമ്പിലിനെ അറിയിച്ചു. വ്യക്തിപരമായ അനുഭവമുണ്ടായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്. അദ്ദേഹത്തോട് ഇക്കാര്യത്തിൽ വിവരങ്ങൾ തേടാവുന്നതാണ്. താൻ പറയുന്നത് ഷാഫി പറമ്പിൽ നിഷേധിച്ചാൽ തെളിവുകൾ നൽകാം.
ഡൽഹിയിൽ കർഷകസമരം നടക്കുന്ന സമയത്ത് രാഹുൽ തന്നെ സമീപിച്ചിരുന്നു. ഇതിൽ അസ്വാഭാവികത തോന്നി. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അറിയിക്കാതിരുന്നത് എന്താണെന്ന് രാഹുല്‍ ഫോണിലൂടെ ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് പോകുന്നുണ്ടെങ്കിൽ ഒരുതവണ കൂടി പോകാമെന്ന് താൻ പറഞ്ഞു. എന്നാൽ, രാഹുൽ ക്ഷണിച്ചത് തന്നെ മാത്രമാണെന്നും ഷഹനാസ് ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കരുതെന്ന് ഷാഫി പറമ്പിലിനോട് താൻ പറഞ്ഞിരുന്നു എന്നാണ് ഷഹനാസ് നേരത്തെ ഫേസ്ബുക്കിൽ കുറിച്ചത്. അപ്പോൾ ഷാഫി അത് പുച്ഛിച്ചുതള്ളി. പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോണ്‍ഗ്രസ്. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടാവണമെങ്കില്‍ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് അപേക്ഷിച്ചു. ആ വാക്കിന് ഒരു വിലയും തന്നില്ല. പരിഹാസവും പുച്ഛവും ആയിരുന്നു മറുപടി എന്നും ഷഹനാസ് പറഞ്ഞു.