Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
Rahul Mamkootathil MLA Disqualification: രാഹുലിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും തീരുമാനം. ഒന്നിലധികം പീഡന കേസുകളില്‍ പ്രതിയായ എംഎല്‍എയെ അയോഗ്യനാക്കാവുന്ന വ്യവസ്ഥ നിയമസഭ പെരുമാറ്റ ചട്ടത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. ഒന്നിലധികം ബലാംത്സംഗക്കേസുകളില്‍ പ്രതിയായ എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി നിയമസഭ എത്തിക്‌സ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കും. ഫെബ്രുവരി രണ്ടിന് തിങ്കളാഴ്ചയാണ് ഡികെ മുരളി നല്‍കിയ പരാതി പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്.
രാഹുലിന്റെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും തീരുമാനം. ഒന്നിലധികം പീഡന കേസുകളില്‍ പ്രതിയായ എംഎല്‍എയെ അയോഗ്യനാക്കാവുന്ന വ്യവസ്ഥ നിയമസഭ പെരുമാറ്റ ചട്ടത്തില്‍ പ്രതിപാദിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതി സ്പീക്കര്‍ പരിഗണിച്ച ശേഷം, പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റി പരിശോധിക്കും, അതിന് ശേഷം അയോഗ്യത തീരുമാനിക്കും.
നിലവില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭ സമ്മേളനത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എംഎല്‍എ അയോഗ്യതയ്ക്ക് വിവിധ നടപടിക്രമങ്ങള്‍ ആവശ്യമായി വരുന്നതാണ് കാരണം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും സംശയമാണെന്നാണ് വിവരം. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായതിന് പിന്നാലെ രാഷ്ട്രീയ തീരുമാനമെടുക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മൂന്നാമത്തെ ബലാംത്സംഗക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ സഭാ നടപടികളുടെ ഭാഗമായിട്ടില്ല. പത്തനംതിട്ട അടൂരിലെ വീട്ടിലാണ് നിലവില്‍ രാഹുല്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ജയില്‍ മോചിതനായത്. ജനുവരി 29ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു, എംഎല്‍എ എന്ന നിലയില്‍ രാഹുലിന്റെ ആദ്യ ബജറ്റായിരുന്നു അത്.