Kerala Railway projects : ഇനി ട്രെയിൻ വൈകില്ല, കേരളത്തിലെ റെയിൽവേ കുരുക്ക് അഴിക്കാൻ 487 കോടി രൂപയുടെ പദ്ധതികൾ
Kerala Railway development: ട്രെയിനുകളുടെ വൈകിയോട്ടം കുറയ്ക്കാനും കൂടുതൽ സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ.

ട്രെയിന്‍
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ രണ്ട് പ്രധാന പദ്ധതികൾക്ക് ഇന്ത്യൻ റെയിൽവേയുടെ പച്ചക്കൊടി. ആലപ്പുഴ–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈനിനുമാണ് കേന്ദ്രം ഭരണാനുമതി നൽകിയത്. ട്രെയിനുകളുടെ വൈകിയോട്ടം കുറയ്ക്കാനും കൂടുതൽ സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ.
ആലപ്പുഴ–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (12.66 കി.മീ)
എറണാകുളം–തുറവൂർ–കായംകുളം റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് വലിയ തടസ്സമായി നിന്നിരുന്ന ഒറ്റവരി പാതയ്ക്ക് ഇതോടെ പരിഹാരമാകും. ഇതോടെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ രണ്ട് ദിശകളിലേക്കുമായി ഒമ്പത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി ഓടിക്കാൻ സാധിക്കും. 324.16 കോടി രൂപയാണ് ഇതിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്.
ALSO READ:ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇല്ല! സമരം കടുപ്പിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ
ചരക്ക് നീക്കത്തിൽ പ്രതിവർഷം 2.88 ദശലക്ഷം ടണ്ണിന്റെ വർധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രധാന ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കാനും ദീർഘദൂര ട്രെയിനുകളുടെ യാത്രാസമയം ലാഭിക്കാനും ഇത് സഹായിക്കും.
പാലക്കാട് ടൗൺ–പറളി ബൈപാസ് ലൈൻ (1.80 കി.മീ)
കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ജംഗ്ഷനുകളിലൊന്നായ പാലക്കാടിന്റെ ഗതാഗത കുരുക്കിന് ഈ ബൈപാസ് വലിയ ആശ്വാസമാകും. 163.57 കോടി രൂപയാണ് ചിലവ്. നിലവിൽ പല ട്രെയിനുകൾക്കും പാലക്കാട് ജംഗ്ഷനിൽ എൻജിൻ തിരിച്ചിടേണ്ട ആവശ്യമുണ്ട്. ബൈപാസ് വരുന്നതോടെ ഇത് ഒഴിവാക്കാം.
പാസഞ്ചർ ട്രെയിനുകൾക്ക് 40 മുതൽ 44 മിനിറ്റ് വരെയും ചരക്ക് ട്രെയിനുകൾക്ക് 120 മിനിറ്റ് വരെയും യാത്രാസമയം ഇതിലൂടെ ലാഭിക്കാൻ കഴിയും. ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി റൂട്ടുകളിലെ ട്രെയിനുകളുടെ കൃത്യനിഷ്ഠ ഉറപ്പാക്കാനും കൂടുതൽ സർവീസുകൾ ആരംഭിക്കാനും ഈ പദ്ധതി ഉപകരിക്കും. സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലൈൻ കപ്പാസിറ്റി വർധിപ്പിക്കുന്നതിനുമായി ദക്ഷിണ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ സോണുകളിൽ നടപ്പിലാക്കുന്ന വിപുലമായ റെയിൽവേ പദ്ധതികളുടെ ഭാഗമായാണ് ഈ അംഗീകാരം.