Sabarimala Gold Scam: പോറ്റി പുറത്തിറങ്ങുമോ? ഇന്നറിയാം; കട്ടിളപാളി കേസിലെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്
Unnikrishnan Potty's bail plea verdict: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. കട്ടിളപ്പാളി കേസിലെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. കുറ്റപത്രം വൈകാന്‍ താമസിച്ചതിനാല്‍ പോറ്റിക്ക് സ്വഭാവിക ജാമ്യം ലഭിച്ചേക്കാം.
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കട്ടിളപ്പാളി കേസിലെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. കുറ്റപത്രം വൈകാന്‍ താമസിച്ചതിനാല്‍ പോറ്റിക്ക് സ്വഭാവിക ജാമ്യം ലഭിച്ചേക്കാം. കട്ടിളപ്പാളി കേസില്‍ 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പോറ്റി സ്വഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. നേരത്തെ ദ്വാരപാലകപാളി കേസിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചാല്‍ പോറ്റി പുറത്തിറങ്ങും.
നേരത്തെ മുരാരി ബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവരും പുറത്തിറങ്ങിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതാണ് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പോറ്റിയാണ് ഒന്നാം പ്രതി. 2025 ഒക്ടോബര്‍ 17 നാണ് ഇയാള്‍ അറസ്റ്റിലായത്. 90 ദിവസം പിന്നിട്ടതോടെ ജനുവരി 21 ന് ഇയാള്‍ക്ക് ദ്വാരപാലക കേസില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ കട്ടിളപ്പാളി കേസ് മൂലം ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
അതേസമയം, സ്വര്‍ണ്ണക്കൊള്ള കേസില്‍ കൂടുതല്‍ പ്രതികളെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്ക് ഇഡി നോട്ടീസ് നല്‍കി. കള്ളപ്പണ ഇടപാട് നടന്നതായും ഇഡി സംശയിക്കുന്നു. നേരത്തെ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.
Also Read: Sabarimala Ghee Theft Case: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് തട്ടിപ്പ്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
താന്‍ അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നാണ് മുരാരി ബാബു ഇഡിക്ക് നല്‍കിയ മൊഴി. പോറ്റിയില്‍ നിന്ന് തനിക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെന്നും മുരാരി ബാബു മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നെയ്യ് വില്‍പനയിലെ ക്രമക്കേടില്‍ അറസ്റ്റ്
അതേസമയം, ശബരിമലയിലെ ശിഷ്ടം നെയ്യ് വില്‍പനയില്‍ ക്രമക്കേട് നടത്തിയ കേസില്‍ പ്രതി പിടിയില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.