Kandararu Rajeevaru: തന്ത്രി കണ്ഠര് രാജീവര്‍ ജയിലില്‍ നിന്ന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് കോടതി
Tantri Kandararu Rajeevaru granted bail: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. 90 ദിവസം ജയിലില്‍ തികച്ച് കിടക്കാതെ തന്നെ ജാമ്യം ലഭിച്ചത് തന്ത്രിക്ക് ആശ്വാസമായി. അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

തന്ത്രി കണ്ഠര് രാജീവര്‍
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസം ജയിലില്‍ തികച്ച് കിടക്കാതെ തന്നെ ജാമ്യം ലഭിച്ചത് തന്ത്രിക്ക് ആശ്വാസമായി. തന്ത്രിയുടെ ജാമ്യ ഹര്‍ജിയില്‍ ശക്തമായ വാദമാണ് കോടതിയില്‍ നടന്നത്. ജാമ്യ ഉത്തര് ഉടന്‍ പുറത്തിറങ്ങും. കേസില്‍ തന്ത്രിക്ക് നേരിട്ട് പങ്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും കോടതി പരിഗണിച്ചെന്നാണ് സൂചന.
തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചത് അന്വേഷണസംഘത്തിന് തിരിച്ചടിയാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണ് കണ്ഠര് രാജീവര്‍ക്കുള്ളതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
നിലവില്‍ തന്ത്രിക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ എസ്‌ഐടിക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചന. തന്ത്രിയുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള ചില തെളിവുകള്‍ എസ്‌ഐടി നേരത്തെ ഹാജരാക്കിയിരുന്നു.
തന്ത്രിയുടെ സാമ്പത്തിക സ്രോതസ് ദൂരുഹമാണെന്നും, ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ വാദമുയര്‍ത്തി. സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്ന് തന്ത്രി വാദിച്ചു. താന്ത്രിക കാര്യങ്ങളില്‍ മാത്രമാണ് ഇടപെട്ടതെന്നും പ്രതിഭാഗം വാദിച്ചു.
അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ വേഗത്തില്‍ ജാമ്യം കിട്ടിയ ആദ്യ പ്രതിയും തന്ത്രിയാണ്. നേരത്തെ കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും, മുരാരി ബാബുവിനും, എന്‍ വാസുവിനും, എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കെ.പി. ശങ്കര്‍ദാസിന്റെ ജാമ്യഹര്‍ജി 23-നാണ് പരിഗണിക്കുന്നത്.