SIR: ആശങ്കയായി എസ്ഐആർ; 24.95 ലക്ഷം പേർ പുറത്ത്, ഫോം നൽകാൻ ഇന്നുകൂടി അവസരം
SIR Kerala Voter Exclusion List: പട്ടിക പരിശോധിച്ച് പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്ന് കൂടി മാത്രമാണ് അവസരം. കൂടുതൽ സമയം വേണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല.

SIR
സമഗ്ര വോട്ടർപട്ടിക (എസ്ഐആർ) പരിഷ്കരണം വഴി പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്ന പേര് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 24.95 പേരാണ് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്. പട്ടിക പരിശോധിച്ച് പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്ന് കൂടി മാത്രമാണ് അവസരം. കൂടുതൽ സമയം വേണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല.
ക്രമനമ്പർ, തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിപ്പോയവർ, രണ്ടോ അതിൽക്കൂടുതൽ തവണയോ പട്ടികയിൽ പേരുള്ളവർ, കണ്ടെത്താൻ കഴിയാത്തവർ, ഫോം വാങ്ങുകയോ തിരിച്ച് നൽകുകയോ ചെയ്യാത്തവർ എന്നിങ്ങനെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടാനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിരിക്കും.
പട്ടിക പരിശോധിക്കേണ്ടത് എങ്ങനെ?
https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ പ്രവേശിക്കുക.
ജില്ല, നിയമസഭാ മണ്ഡലം, പാർട്ട് (ബൂത്ത് നമ്പർ) എന്നിവ തിരഞ്ഞെടുക്കുക.
ഡൗൺലോഡ് എഎസ്ഡി എന്ന ബട്ടൺ ക്ലിക് ചെയ്യുക.
ഡൗൺലോഡ് ചെയ്ത പട്ടികയിൽനിന്ന് വോട്ടർമാരുടെ വിശദാംശങ്ങൾ കണ്ടെത്താം.
പുറത്താക്കിയാൽ എന്ത് ചെയ്യും?
പുറത്താക്കൽ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ ബൂത്ത് ലവൽ ഓഫിസറെ ബന്ധപ്പെട്ട് എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്.
ഫോം പൂരിപ്പിച്ച് നൽകാൻ ഇന്ന് മാത്രമാണ് അവസരം.
ഫോം നൽകിയാൽ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തും.
കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫിസർമാരുടെ നോട്ടിസ് ബോർഡുകളിൽ പ്രദർശിപ്പിക്കും.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക പ്രസിദ്ധീകരിക്കും.
ബിഎൽഒമാർക്കും അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും പട്ടിക കൈമാറുന്നതാണ്.
ശ്രദ്ധിക്കുക….
പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കിൽ ഈ മാസം 23 മുതൽ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമർപ്പിച്ച് പേര് ചേർക്കാവുന്നതാണ്.
പ്രവാസി വോട്ടർമാർക്ക് ഫോം 6എ, വിലാസം മാറ്റാനും തിരുത്താനും ഫോം 8 നൽകേണ്ടതാണ്. ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്.
ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാത്തവപെ ഹിയറിങ്ങിന് വിളിക്കും. അതിന് ശേഷവും പേര് ഒഴിവാക്കുകയാണെങ്കിൽ ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാവുന്നതാണ്.
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് മുപ്പത് ദിവസത്തിന് ശേഷം രണ്ടാം അപ്പീൽ നൽകാം. ഇലക്ടറൽ ഓഫീസർക്കാണ് രണ്ടാം അപ്പീൽ നൽകേണ്ടത്.
അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി വരെ പട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരമുണ്ടാകും.