AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Aravana: ശബരിമലയിൽ കേടായ അരവണ ഉടൻ നശിപ്പിക്കും; ദേവസ്വം ബോർഡിന് നഷ്ടം 7.80 കോടി

Stale Aravana Stock at Sabarimala to be destroyed: മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് അരവണ സന്നിധാനത്ത് നിന്നും നീക്കം ചെയ്യും. കേടായ അരവണ വളമാക്കാനാണ് തീരുമാനം.

Sabarimala Aravana: ശബരിമലയിൽ കേടായ അരവണ ഉടൻ നശിപ്പിക്കും; ദേവസ്വം ബോർഡിന് നഷ്ടം 7.80 കോടി
ശബരിമല അരവണ (Image Credits: Sabarimala Ayyappa Temple)
Nandha Das
Nandha Das | Updated On: 02 Oct 2024 | 01:22 PM

പത്തനംതിട്ട: ഒന്നര വർഷത്തിലേറെയായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഉടൻ നശിപ്പിക്കും. ഇതിനുള്ള ടെൻഡർ ദേവസ്വം ബോർഡ് അംഗീകരിച്ചതോടെ ഈ തീർത്ഥാടന കാലത്തിന് മുൻപായി അരവണ നശിപ്പിക്കാനാണ് തീരുമാനം. ടെൻഡർ എടുത്ത കമ്പനിയുമായി ദേവസ്വം ബോർഡ് കരാർ വെക്കുന്നതോടെ സന്നിധാനത്ത് നിന്നും അരവണ മാറ്റും. കേടായ അരവണയെ വളമാക്കാനാണ് നീക്കം. ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനിയാണ് 1.15 കോടി രൂപയ്ക്ക് കരാർ എടുത്തിരിക്കുന്നത്.

പരിഗണിച്ചിരുന്ന മൂന്ന് കമ്പനികളിൽ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനിയാണ്. അതോടെയാണ് ടെൻഡർ ഇവർക്ക് കൈമാറിയത്. അനുവദനീയമായതിൽ കൂടുതൽ കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ അരവണയുടെ വിൽപ്പന 2023 ജനുവരി 11-നാണ് ഹൈക്കോടതി തടഞ്ഞത്. തുടർന്ന് ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, അരവണ ഉണ്ടാക്കാൻ ഉപയാഗോയിച്ചിരുന്ന ഏലയ്ക്കയിൽ അളവിൽ കൂടുതൽ കീടനാശിനി ഉണ്ടെന്ന് ഹർജിക്കാരന് തെളിയിക്കാൻ കഴിഞ്ഞില്ല. അതോടെ, കേസ് തള്ളുകയായിരുന്നു.

ALSO READ: കേരളത്തിന് 59.31 മാർക്ക്…; അർബൻ ഗവേണൻസ് ഇൻഡക്സിൽ സംസ്ഥാനം വീണ്ടും ഒന്നാം സ്ഥാനത്ത്

എന്നാൽ, മാസങ്ങൾ കുറേ കഴിഞ്ഞതിനാൽ ആ അരവണ ഭക്തർക്ക് നൽകേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. 6.65 കോടി രൂപ വിലവരുന്ന അരവണയാണ് വിൽക്കാൻ കഴിയാതെ വന്നത്. ഇത് നശിപ്പിക്കാനുള്ള ടെൻഡർ ചെലവ് 1.15 കോടി രൂപയാണ്. ഇതോടെ, ആകെമൊത്തം 7.80 കോടി രൂപയുടെ നഷ്ടമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടാകുക.

കേടായ അരവണ സൂക്ഷിച്ചിരിക്കുന്നത് മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള ഹാളിലാണ്. മണ്ഡലകാലം ആരംഭിക്കുന്നത് നവംബർ 16-നാണ്. അതിന് മുൻപായി അരവണ സന്നിധാനത്ത് നിന്നും നീക്കം ചെയ്യും. അരവണ എങ്ങനെ നശിപ്പിക്കും എന്ന കാര്യത്തിൽ വ്യക്തതക്കുറവ് ഉണ്ടായിരുന്നതിനാലാണ് നടപടിയെടുക്കാൻ ഇത്രയും കാലതാമസം വന്നത്. വനത്തിൽ നശിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വനനിയമങ്ങൾ തടസ്സമായതിനാൽ അടുത്ത മാർഗമായി ടെൻഡർ വിളിക്കുകയായിരുന്നു.

ടെൻഡർ വിളിച്ചപ്പോൾ ആദ്യം ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് രംഗത്ത് വന്നത്. ഒരു കമ്പനി മാത്രം വന്നതിനാൽ ലേലവ്യവസ്ഥ പ്രകാരം ഒന്നുകൂടി ടെൻഡർ വിളിച്ചെങ്കിലും, വീണ്ടും ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ്, ഹിന്ദുസ്ഥാൻ ഉൾപ്പടെ മൂന്ന് കമ്പനികൾ രംഗത്ത് വന്നത്. അതിൽ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്ത ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനിക്ക് ടെൻഡർ നൽകുകയായിരുന്നു.

Follow Us