Thar For electoral officer: ഇനി തിരഞ്ഞെടുപ്പ് ഓഫീസർ രാജകീയമായി വന്നിറങ്ങും ഥാറിൽ, ധൂർത്തെന്നു ആക്ഷേപം… കാരണമിതാ…
Thar SUV for the Election Officer Sparks Controversy : സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് മുന്നോടിയായി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ 'സിഇഒ@ഉന്നതി' എന്ന പേരിൽ ക്യാമ്പയിൻ നടത്തിയിരുന്നു. അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി ഊരുകളിൽ നേരിട്ടെത്തി അദ്ദേഹം വോട്ടർമാരെ കണ്ടിരുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പും സമഗ്ര വോട്ടർപട്ടിക പരിഷ്കരണവും (SIR) പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് (സിഇഒ) 20 ലക്ഷം രൂപ വരെ മുടക്കി പുതിയ മഹീന്ദ്ര ഥാർ റോക്‌സ് വാങ്ങാനുള്ള നീക്കം വിവാദത്തിൽ. 5 ഡോർ, ഫോർവീൽ ഡ്രൈവ്, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സൗകര്യങ്ങളുള്ള വാഹനമാണ് വാങ്ങാൻ ഭരണാനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, ഓഫ് റോഡ് യാത്രകൾക്ക് ഉപയോഗിക്കുന്ന ഫോർവീൽ ഡ്രൈവ് വാഹനം 20 ലക്ഷം രൂപ മുടക്കി വാങ്ങുന്നത് ധൂർത്താണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അതേസമയം, ഈ വിമർശനങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതിരോധിക്കുന്നുണ്ട്. ഹൈറേഞ്ച്, ദുർഘടമായ ആദിവാസി മേഖലകൾ, വനമേഖലകൾ എന്നിവിടങ്ങളിൽ ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികൾക്കായി നിരന്തരം സഞ്ചരിക്കേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ ഫോർവീൽ ഡ്രൈവ് വാഹനം ആവശ്യമാണെന്ന് അധികൃതർ പറയുന്നു.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് മുന്നോടിയായി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ ‘സിഇഒ@ഉന്നതി’ എന്ന പേരിൽ ക്യാമ്പയിൻ നടത്തിയിരുന്നു. അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി ഊരുകളിൽ നേരിട്ടെത്തി അദ്ദേഹം വോട്ടർമാരെ കണ്ടിരുന്നു. ഇത്തരം ദൂരസ്ഥലങ്ങളിലെ യാത്രയ്ക്കുള്ള സൗകര്യം കണക്കിലെടുത്താണ് ഈ വാഹനം തിരഞ്ഞെടുത്തിരിക്കുന്നത്. വാഹനം വാങ്ങുന്നതിനുള്ള ചെലവ് 20 ലക്ഷം രൂപയിൽ കൂടരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.