Kozhikode Hotel Attack: ഊണിനൊപ്പം അയക്കൂറ കിട്ടിയില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്തു
Kozhikode Nanmanda Hotel Attack: അയക്കൂറ ഇല്ലെന്നും അയലയാണുള്ളതെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ ഇതിൽ പ്രകോപിതരായ സംഘം ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് സംഘം ബഹളം വെയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടക്കം അടിച്ചുതകർക്കുകയുമായിരുന്നു.
കോഴിക്കോട്: ഊണിനൊപ്പം അയക്കൂറ മീൻ കിട്ടാത്തതിന് (Kozhikode Nanmanda Hotel Attack) ഹോട്ടലിൽ തല്ലിതകർത്തു. അയക്കൂറ മീൻ കിട്ടാത്തതിൽ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകർക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരെയും മർദിച്ചതായാണ് വിവരം. കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയിലെ ‘ഫോർട്ടീൻസ്’ എന്ന പേരിലുള്ള ഹോട്ടലിൽ ശനിയാഴ്ച ഉച്ചയോടെയാണ് അതിക്രമം അരങ്ങേറിയത്.
പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയോടെ ഹോട്ടലിൽ 40 പേർക്ക് ഭക്ഷണം ഒരുക്കിയിരുന്നു. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മീൻകറിയടക്കമുള്ള ഊണ് എന്നിവയാണ് ഒരുക്കിയത്. തുടർന്ന് ആദ്യം 20 പേരുടെ സംഘമാണ് ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങിയത്. ഇതിനുപിന്നാലെ ബാക്കി സംഘവും ഹോട്ടലിലെത്തി.
ALSO READ: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പോലീസിനോട് കൃത്യം വിവരിച്ച് പ്രതി, തെളിവെടുപ്പ്
ഇവരിൽ ചിലരാണ് ഊണിനൊപ്പം അയക്കൂറ മീൻ വേണമെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടത്. അയക്കൂറ ഇല്ലെന്നും അയലയാണുള്ളതെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ ഇതിൽ പ്രകോപിതരായ സംഘം ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് സംഘം ബഹളം വെയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടക്കം അടിച്ചുതകർക്കുകയുമായിരുന്നു.
ഹോട്ടലിൽ വസ്തുക്കൾ തകർത്ത സംഘം ഹോട്ടൽ ജീവനക്കാരെയും മർദിച്ചതായാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ അഞ്ച് ഹോട്ടൽ ജീവനക്കാരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹോട്ടലുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.