Malappuram Tiger Hunt : മലപ്പുറത്ത് നരഭോജി കടുവ; മയക്കുവെടി വെയ്ക്കുമെന്ന് വനംവകുപ്പ്
Man-eating tiger in Malappuram Kannainkai: കടുവയുടെ സാന്നിധ്യം കണ്ടെത്താനായി 50-ഓളം ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. റിയൽ ടൈം മോണിറ്ററിംഗ്, ലൈവ് സ്ട്രീം ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം: കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറലിയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് രംഗത്ത്. കരുവാരക്കുണ്ട് കണ്ണങ്കൈ ഭാഗത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനേത്തുടർന്ന് വനംവകുപ്പിന്റെ കൂടുതൽ സംഘം പ്രദേശത്തേക്ക് തിരിച്ചു.
വനംവകുപ്പ് നടത്തിയ പരിശോധനയിൽ കേരള എസ്റ്റേറ്റിന്റെ എസ് വളവിലാണ് കടുവയെ കണ്ടെത്തിയത്. ഇതിനെ മയക്കുവെടി വെക്കാനുള്ള ദൗത്യം വനംവകുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ റബർ ടാപ്പിങ്ങിന് പോയ കല്ലാമൂല സ്വദേശി ഗഫൂറലിയെ റാവുത്തൻ കാട് എസ്റ്റേറ്റിൽ വെച്ച് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഗഫൂറിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അബ്ദുസമദ് ഓടി രക്ഷപ്പെട്ടു.
Also read – അതിശക്തമായ മഴ, കേരളത്തിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞ കടുവ വീണ്ടും മനുഷ്യരെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് വനംവകുപ്പ് ദൗത്യം ഏറ്റെടുത്ത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 50 അംഗ പ്രത്യേക സംഘം കടുവയെ പിടികൂടാൻ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി മൂന്ന് വെറ്ററിനറി ഡോക്ടർമാരും ദൗത്യസംഘത്തിലുണ്ട്.
കടുവയുടെ സാന്നിധ്യം കണ്ടെത്താനായി 50-ഓളം ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. റിയൽ ടൈം മോണിറ്ററിംഗ്, ലൈവ് സ്ട്രീം ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളായ ‘കുഞ്ചു’വിനെയും ‘പ്രമുഖ’യെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവ ആക്രമിച്ച സ്ഥലത്തും പരിസരത്തും കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കൊല്ലപ്പെട്ട ഗഫൂറലിയുടെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് വനംവകുപ്പിൽ താൽക്കാലിക ജോലിയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.