Ammathottil Thiruvananthapuram: ഇത്തവണ അമ്മത്തൊട്ടിലിൽ നിന്ന് കിട്ടിയത് കുട്ടിയെ അല്ല പകരം പണക്കിഴി
Thiruvananthapuram Ammathottil Receives Anonymous Donation: ഒരു കുഞ്ഞിനെ ദാനം ചെയ്യുന്ന അതേ വിശുദ്ധിയോടെ ഒരാൾ തന്റെ സമ്പാദ്യം അവിടെ സമർപ്പിച്ചത് നഗരത്തിൽ ചർച്ചയായിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം സംസ്ഥാന ശിശുക്ഷേമ സമിതിയിലെ അമ്മത്തൊട്ടിലിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ നേരം പതിവുപോലെ അലാറം മുഴങ്ങി. പുതിയൊരു കുഞ്ഞതിഥി കൂടി എത്തിയെന്ന സന്തോഷത്തിൽ ജീവനക്കാർ ഓടിയെത്തിയെങ്കിലും അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയായിരുന്നു. കുഞ്ഞിന് പകരം ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കുറെ നാണയത്തുട്ടുകളാണ് തൊട്ടിലിൽ ഉണ്ടായിരുന്നത്.
നിശ്ചിത ഭാരത്തിൽ കൂടുതൽ എന്ത് വസ്തു അമ്മത്തൊട്ടിലിൽ വെച്ചാലും ഓട്ടോമാറ്റിക് ആയി അലാറം മുഴങ്ങുന്ന സംവിധാനമാണ് അവിടെയുള്ളത്. പ്ലാസ്റ്റിക് കവറിനുള്ളിലെ നാണയത്തുട്ടുകൾക്ക് അത്യാവശ്യം ഭാരമുണ്ടായിരുന്നതിനാലാണ് അലാറം മുഴങ്ങിയത്. നഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കെയർടേക്കർമാരും ഉടൻ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിനെ കാണാത്തതിൽ ആദ്യം പരിഭ്രമിച്ചു. തുടർന്നുള്ള പരിശോധനയിലാണ് നാണയക്കിഴി കണ്ടെത്തിയത്.
കിഴിയിൽ ഉണ്ടായിരുന്നത്
- 10 രൂപയുടെ 28 നാണയങ്ങൾ
- 20 രൂപയുടെ 2 നാണയങ്ങൾ
- 5 രൂപയുടെ 50 നാണയങ്ങൾ
- 2 രൂപയുടെ 79 നാണയങ്ങൾ
- 1 രൂപയുടെ 67 നാണയങ്ങൾ
- ആകെ തുക: 795 രൂപ.
ആദ്യത്തെ അനുഭവം
2002-ൽ അമ്മത്തൊട്ടിൽ സ്ഥാപിതമായതിനുശേഷം ഇതാദ്യമായാണ് കുഞ്ഞുങ്ങൾക്ക് പകരം ഇത്തരത്തിൽ പണമോ മറ്റ് സാധനങ്ങളോ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചു. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സംരക്ഷിക്കുന്ന സമിതിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ നന്മയെ കാണുന്നുവെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു.
അനഭിലഷണീയമായ സാഹചര്യങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ വഴിയരികിലോ കുപ്പത്തൊട്ടികളിലോ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനാണ് സർക്കാർ അമ്മത്തൊട്ടിൽ പദ്ധതി ആവിഷ്കരിച്ചത്. കുഞ്ഞുങ്ങളെ സുരക്ഷിതമായും രഹസ്യമായും കൈമാറാൻ ഇത് വഴിയൊരുക്കുന്നു. എന്നാൽ ഒരു കുഞ്ഞിനെ ദാനം ചെയ്യുന്ന അതേ വിശുദ്ധിയോടെ ഒരാൾ തന്റെ സമ്പാദ്യം അവിടെ സമർപ്പിച്ചത് നഗരത്തിൽ ചർച്ചയായിരിക്കുകയാണ്.