Thiruvathukkal Double Murder: തിരുവാതുക്കല്‍ ഇരട്ട കൊലപാതകം; മകന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവവുമായി ബന്ധമില്ലെന്ന് സിബിഐ
Thiruvathukkal Double Murder Updates: ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. ദമ്പതികളെ കൊലപ്പെടുത്തിയ പ്രതിയായ അസം സ്വദേശി അമിത്തിനെ ചോദ്യം ചെയ്യാനും സിബിഐ നീക്കമുണ്ട്.

തിരുവാതുക്കല്‍ ഇരട്ട കൊലപാതകം
കോട്ടയം: തിരുവാതുക്കലില്‍ ദമ്പതികള്‍ മരണപ്പെട്ട സംഭവത്തിന് മകന്റെ മരണവുമായി ബന്ധമില്ലെന്ന് സിബിഐ. ദമ്പതികളുടെ മകന്‍ ഗൗതം 2017ല്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഈ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്. ദമ്പതികളെ കൊലപ്പെടുത്തിയ പ്രതിയായ അസം സ്വദേശി അമിത്തിനെ ചോദ്യം ചെയ്യാനും സിബിഐ നീക്കമുണ്ട്.
അതേസമയം, തിരുവാതുക്കല്‍ ഇരട്ട കൊലക്കേസിലെ പ്രതി അമിത്തിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ മാളയിലെ കോഴി ഫാമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് കാരണമായത് പെണ്‍സുഹൃത്ത് ഉപേക്ഷിച്ച് പോയതിലുള്ള പകയെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.
പ്രതിയുമായി വീടിന് സമീപം പോലീസ് നടത്തിയ തെളിവെടുപ്പില്‍ ഡിവിഐര്‍ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്‌ക് ആണ് വീടിന് സമീപത്തെ കൈത്തോട്ടില്‍ നിന്ന് കണ്ടെടുത്തത്. കൂടാതെ മൊബൈല്‍ ഫോണും പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടില്‍ നിന്ന് പ്രതി മോഷ്ടിച്ച ഫോണാണ് ഇതെന്നാണ് സംശയം.
പ്രതി മൂന്ന് വര്‍ഷത്തോളം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചു. ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. ശേഷം അറസ്റ്റിലായ അമിത്ത് ഏപ്രില്‍ ആദ്യമാണ് ജയില്‍ നിന്നും പുറത്തിറങ്ങിയത്.
Also Read: Thiruvathukkal Murder: തിരുവാതുക്കൽ ഇരട്ട കൊലയിൽ പ്രതി അറസ്റ്റിൽ
അമിത്തിനെതിരെ കേസ് വന്നതോടെ അസം സ്വദേശിയായ പെണ്‍സുഹൃത്ത് ബന്ധം ഉപേക്ഷിച്ചു. കാമുകി തന്നെ ഉപേക്ഷിച്ചതാണ് അമിത്തിനെ പ്രകോപിപ്പിച്ചത്. ഇതോടെ വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.