Thrissur Leprosy Cases: തൃശൂർ ജില്ലയിൽ ഒൻപത് വർഷത്തിനുള്ളിൽ 420 കുഷ്ഠരോഗ ബാധിതർ; 28 പേരും കുട്ടികൾ
Thrissur Leprosy Cases Over the Past 9 Years: കുഷ്ഠരോഗ നിർണയത്തിനായി നടത്തുന്ന അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ ആറാംഘട്ടം വ്യാഴാഴ്ച ആരംഭിച്ചു. പരിശീലനം ലഭിച്ച വോളന്റീയർമാർ വീടുകളിൽ എത്തി പരിശോധന നടത്തും.

തൃശൂർ: ഒൻപത് വർഷത്തിനുള്ളിൽ തൃശൂർ ജില്ലയിൽ 420 പേരിലാണ് പുതുതായി കുഷ്ഠരോഗം സ്ഥിരീകരിച്ചത്. ഇതിൽ 28 പേരും കുട്ടികളാണ്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായത് 2018-19 വർഷത്തിലാണ്. ഈ കാലയളവിൽ 83 പേരിലാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്. ഇതിൽ പത്ത് പേരും കുട്ടികൾ ആണ്. ഇതിന് പുറമെ, കുഷ്ഠരോഗം കാരണം അംഗവൈകല്യം ഉണ്ടായ ശേഷം രോഗം നിർണയിക്കപ്പെട്ടവരും ഉണ്ട്. അതേസമയം, കുഷ്ഠരോഗ നിർണയത്തിനായി നടത്തുന്ന അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ ആറാംഘട്ടം വ്യാഴാഴ്ച ആരംഭിച്ചു. പരിശീലനം ലഭിച്ച വോളന്റീയർമാർ വീടുകളിൽ എത്തി പരിശോധന നടത്തും.
എന്താണ് കുഷ്ഠരോഗം?
ഒരു ദീർഘകാല സാംക്രമിക രോഗമാണ് കുഷ്ഠരോഗം അഥവാ ലെപ്രസി. ഇത് മൈക്കോബാക്റ്റീരിയം ലെപ്ര എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഈ രോഗത്തിന്റെ കാരണം ബാക്ടീരിയ ആണെന്ന് കണ്ടെത്തിയ ഡോക്ടർ ഹാൻസെന്റെ സ്മരണയിൽ ഹാൻസെൻസ് ഡിസീസ് എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. വായുവിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗിയുടെ നാസാരന്ധ്രങ്ങളിലെ സ്രവങ്ങളിലൂടെയും ഉച്ഛ്വാസവായുവിലൂടെയും ഈ ബാക്ടീരിയ മറ്റുള്ളവരിലേക്ക് പകരുന്നു. എന്നാൽ, ഒരു വ്യക്തിയുടെ ശരീരത്തിൽ രോഗാണു പ്രവേശിച്ചു എന്ന് കരുതി കുഷ്ഠരോഗം വരണം എന്ന് നിർബന്ധമില്ല.
ALSO READ: ആവശ്യക്കാർക്ക് രക്തം എത്തിക്കാൻ പോലീസിൻ്റെ ‘പോൽ ബ്ലഡ്’; സേവനം ആപ്പിലൂടെ
ചർമ്മം, പെരിഫറൽ ഞരമ്പുകൾ, കണ്ണുകൾ, ശ്വാസകോശം എന്നിവയെ ആണ് പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ ആണ് മൈകോബാക്ടീരിയം ലെപ്രേ. ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ രോഗം ചികിത്സിക്കാൻ കഴിയും. അതുപോലെ തന്നെ നേരത്തെ രോഗം നിർണയിച്ചാൽ നാഡി ക്ഷതം, വൈകല്യങ്ങൾ, എന്നിവ തടയാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കുഷ്ഠരോഗ ലക്ഷണങ്ങൾ
തൊലിപ്പുറത്ത് കാണുന്ന ചുവന്നതോ നിറം മങ്ങിയതോ ആയ പാടുകൾ, തടിപ്പുകൾ, ആ ഭാഗത്ത് ചൂട്, തണുപ്പ് എന്നിവ അനുവപ്പെടാതിരിക്കുകഎന്നിവയാണ് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിൽ മരവിപ്പ്, ഞരമ്പിൽ തടിപ്പ്, നിറവ്യത്യാസമുള്ളതോ കട്ടികൂടിയതോ ആയ ചര്‍മം എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. കുഷ്ഠരോഗം സ്ഥിരീകരിച്ചവർ മരുന്നുകൾ തുടരേണ്ടതും അനിവാര്യമാണ്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് പ്രതിരോധാർത്ഥം ഒരു ഡോസ് റിഫാമ്പിസിൻ ഗുളിക നൽകാവുന്നതാണ്.