National Highway 66 Pillar Sinking: പൈലിങ്ങിലെ അപാകത; കൊച്ചിയിൽ ദേശീയപാത 66-ൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണുകൾ താഴ്ന്നു
Two pillars of the Moothakunnam - VP Thuruthu Bridge Sunk: 1986-ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പഴയ കോട്ടപ്പുറം പാലത്തിന്റെ നിർമാണ വേളയിലും സമാനമായ രീതിയിൽ തൂണുകൾ താഴ്ന്ന സംഭവം ഉണ്ടായിരുന്നു. അന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കിയാണ് പ്രശ്നം പരിഹരിച്ചത്.
പറവൂർ: നിർമാണത്തിലിരിക്കുന്ന പുതിയ ദേശീയപാത 66-ലെ മൂത്തകുന്നം–വി.പി തുരുത്ത് പാലത്തിന്റെ രണ്ട് തൂണുകൾ താഴേക്ക് ഇരുന്നു. ഏഴാം സ്പാനിനെ താങ്ങിനിർത്തുന്ന രണ്ട് പില്ലറുകൾ ഏകദേശം ഒരു മീറ്ററോളം താഴ്ന്നതായാണ് കണ്ടെത്തൽ. ഇതോടെ പാലത്തിന്റെ ബലത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർന്നിട്ടുണ്ട്. പൈലിങ് നിർമാണത്തിലുണ്ടായ അപാകതയാണ് തൂണുകൾ താഴാൻ കാരണമെന്നാണ് പ്രാഥമിക പരിശോധനകൾ സൂചിപ്പിക്കുന്നത്.
നാട്ടുകാർ നൽകിയ മുന്നറിയിപ്പ്
പുഴയിൽ മീൻപിടിക്കാൻ എത്തിയ മത്സ്യത്തൊഴിലാളികളാണ് തൂണുകൾ താഴ്ന്ന വിവരം ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പില്ലറുകൾ താഴ്ന്നതോടെ മുകളിലെ കോൺക്രീറ്റ് ഡെക്ക് സ്ലാബുകൾ തമ്മിൽ ഉയരവ്യത്യാസം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് പാലത്തിന് മുകളിലെ കോൺക്രീറ്റിങ് ജോലികൾ താൽക്കാലികമായി നിർത്തിവെച്ചു. 50 ടണ്ണിലേറെ ഭാരമുള്ള കോൺക്രീറ്റ് ഗർഡറുകൾ നിലവിൽ ഈ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
1986-ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പഴയ കോട്ടപ്പുറം പാലത്തിന്റെ നിർമാണ വേളയിലും സമാനമായ രീതിയിൽ തൂണുകൾ താഴ്ന്ന സംഭവം ഉണ്ടായിരുന്നു. അന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കിയാണ് പ്രശ്നം പരിഹരിച്ചത്. ഇപ്പോൾ പഴയ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പുതിയ പാലം നിർമിക്കുന്നത്. രണ്ട് വർഷം മുൻപ് ഇതേ പാലത്തിന്റെ തൂണുകളിൽ നിന്ന് കോൺക്രീറ്റ് അടർന്നു വീണതും വലിയ വിവാദമായിരുന്നു.
മറ്റ് ആശങ്കകൾ
നിർമാണത്തിന് ഉപയോഗിച്ച സ്റ്റീൽ പ്ലേറ്റുകളിൽ ഉപ്പുവെള്ളം തട്ടി നശിക്കാതിരിക്കാൻ ആന്റി-കൊറോഷൻ പെയിന്റ് അടിച്ചിരുന്നെങ്കിലും, കോൺക്രീറ്റിന് ശേഷം നനയ്ക്കാൻ പുഴയിലെ ഉപ്പുവെള്ളം ഉപയോഗിച്ചതായും ആക്ഷേപമുണ്ട്. വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ നിർമാണം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.