VS Achuthanandan: വിലാപയാത്രയായി ആലപ്പുഴയിലേക്ക്; ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം
Three-Day Official Mourning Declared in Kerala: വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇപ്പോൾ തിരുവനന്തപുരം മ്യൂസിയം റോഡിലുള്ള അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഇവിടെ രാത്രി 10 മണിവരെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം.
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇപ്പോൾ തിരുവനന്തപുരം മ്യൂസിയം റോഡിലുള്ള അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഇവിടെ രാത്രി 10 മണിവരെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. തുടർന്ന് മൃതദേഹം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് മാറ്റും.
നാളെ (ജൂലൈ 22) രാവിലെ 9 മണി മുതൽ 12 മണി വരെ തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ വീണ്ടും പൊതുദർശനം ഉണ്ടാകും. അതിനുശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് പുറപ്പെടും. ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രിയോടെ അദ്ദേഹത്തിന്റെ തറവാട്ട് വീട്ടിലേക്ക് മാറ്റും.
മറ്റന്നാൾ (ജൂലൈ 23) രാവിലെ 10 മണിക്ക് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിന് സമീപം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വി.എസിന്റെ സംസ്കാരം നടക്കും. ഈ മാസം 23, 24, 25 തീയതികളിലാണ് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കില്ലെങ്കിലും, ഔദ്യോഗിക പരിപാടികൾ ഒഴിവാക്കുകയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും.