Kochi Mayor: കൊച്ചിയിൽ അധികാരപ്പങ്കിടൽ: വി.കെ. മിനിമോളും ഷൈനി മാത്യുവും മേയർമാരാകും
VK Minimol to become Kochi mayor: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സൗമിനി ജെയിൻ മേയറായിരുന്നപ്പോൾ ടേം വ്യവസ്ഥ നടപ്പിലാക്കാൻ കഴിയാതെ വന്നതും വിഭാഗീയതയുണ്ടായതും നേതൃത്വത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ്.

Kochi Mayor
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ അധികാരം പങ്കുവെക്കാൻ കോൺഗ്രസിൽ ധാരണ. ആദ്യ രണ്ടര വർഷം വി.കെ. മിനിമോളും തുടർന്നുള്ള രണ്ടര വർഷം ഷൈനി മാത്യുവും മേയർ സ്ഥാനം വഹിക്കും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദ്യ ടേമിൽ ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. രണ്ടാം ടേമിൽ കെ.വി.പി. കൃഷ്ണകുമാർ ഈ പദവിയിലെത്തും.
ദീപ്തി മേരി വർഗീസിനെ തഴഞ്ഞതിൽ പ്രതിഷേധം
തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് ഉയർത്തിക്കാട്ടിയിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞത് പാർട്ടിയിൽ വലിയ ചർച്ചയായിട്ടുണ്ട്. പാർട്ടിയുടെ ഉന്നത പദവിയിലുള്ളവർക്ക് മുൻഗണന നൽകണമെന്ന കെപിസിസി സർക്കുലർ നിലനിൽക്കെയാണ് എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി ദീപ്തിയെ വെട്ടിയതെന്നാണ് സൂചന. പാർലമെന്ററി പാർട്ടി യോഗത്തിൽ നടന്ന വോട്ടെടുപ്പിൽ ദീപ്തിക്ക് 4 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
ഷൈനി മാത്യുവിന് 19 പേരുടെയും മിനിമോളിന് 17 പേരുടെയും പിന്തുണ ലഭിച്ചു. എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് നിന്നതോടെ ദീപ്തിയുടെ സാധ്യതകൾ മങ്ങി. സീനിയോറിറ്റിയും പാർട്ടി പദവിയും പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ ആവശ്യം തള്ളപ്പെട്ടു. ലത്തീൻ വിഭാഗത്തിൽ നിന്നുള്ള ദീപ്തിയെ മാറ്റിയതിൽ ഒരു വിഭാഗം അണികൾ കടുത്ത നിരാശയിലാണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സൗമിനി ജെയിൻ മേയറായിരുന്നപ്പോൾ ടേം വ്യവസ്ഥ നടപ്പിലാക്കാൻ കഴിയാതെ വന്നതും വിഭാഗീയതയുണ്ടായതും നേതൃത്വത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. പാലാരിവട്ടം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് നിയുക്ത മേയർ വി.കെ. മിനിമോൾ. ഷൈനി മാത്യു ഫോർട്ട് കൊച്ചിയെയും ദീപ്തി മേരി വർഗീസ് സ്റ്റേഡിയം വാർഡിനെയുമാണ് പ്രതിനിധീകരിക്കുന്നത്. അയ്യപ്പൻകാവു നിന്നുള്ള പ്രതിനിധിയാണ് ദീപക് ജോയ്, കെ.വി.പി കൃഷ്ണകുമാർ എറണാകുളം സൗത്തിനെയും പ്രതിനിധീകരിക്കുന്നു.