Pav Bhaji: പ്രഭേന്ദു പറഞ്ഞ ആ ബണ്ണിനും ചാറിനുമുണ്ട് ഒരു കഥ… തൊഴിലാളികളുടെ തിരക്കിനൊപ്പം ഓടിയെത്തിയ പാവ്ഭാജി കഹാനി
History of India’s Favorite Street Food Pav Bhaji: ഒരു കാലത്ത് മുംബൈയിലെ സാധാരണക്കാരായ തൊഴിലാളികളുടെ വിശപ്പടക്കാൻ കണ്ടെത്തിയ 'വിദ്യ'യായിരുന്നു പാവ് ഭാജി.

Pav Bhaji
മുംബൈ: പ്രണയ തകർച്ചയിൽ കരയുന്ന സാന്ധ്യയോട് എന്താ ചോദിക്കേണ്ടത് എന്നറിയാതെ വിഷമിക്കുകയാണ് പ്രഭേന്ദു, ഒടുവിൽ ഡെലുലുവിന്റെ നിർബന്ധം സഹിക്കാനാവാതെ പെട്ടെന്നു പറയുന്നു… സാന്ധ്യ ബണ്ണും ചാറും കഴിക്ക്…. ഒറ്റ നിമിഷം കൊണ്ട് കരയുന്ന സാന്ധ്യയുടെ മൂഡ് മാറുന്നു, ചിരിച്ചു കൊണ്ട് പാവ് ഭാജി എന്ന് തിരുത്തുന്നു.
സർവ്വം മായ കണ്ട ആരും മറക്കാൻ സാധ്യതയില്ലാത്ത ഒരു സീനാണിത്. പഴമക്കാരായ മലയാളികൾക്ക് പാവ്ഭാജി എന്ന ഉത്തരേന്ത്യൻ വിഭവത്തെ കണ്ടാൽ ബണ്ണും ചാറും എന്നേ വായിൽ വരൂ. ഇതിന് ഇത്ര കനപ്പെട്ട ഒരു പേരു വന്നതും ഈ വിഭവം തന്നെ ഉണ്ടായതിനും പിന്നിൽ ഒരു കഥയുണ്ട്.
മില്ലുകളിൽ പിറന്ന വിഭവം
ഒരു കാലത്ത് മുംബൈയിലെ സാധാരണക്കാരായ തൊഴിലാളികളുടെ വിശപ്പടക്കാൻ കണ്ടെത്തിയ ‘വിദ്യ’യായിരുന്നു പാവ് ഭാജി. 1860-കളിൽ അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് മുംബൈയിലെ തുണിമില്ലുകൾക്ക് വിശ്രമമില്ലായിരുന്നു. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വന്ന തൊഴിലാളികൾക്ക് ഇരുന്ന് വിശദമായി ആഹാരം കഴിക്കാൻ സമയമില്ലന്ന്. അവർക്ക് വേണ്ടി തെരുവോര കച്ചവടക്കാർ ബാക്കിയായ പച്ചക്കറികളെല്ലാം ഉടച്ചുചേർത്ത് മസാലയിട്ട് പെട്ടെന്നുണ്ടാക്കിയ കറിയാണ് പിന്നീട് ‘ഭാജി’യായി മാറിയത്.
അന്ന് ചപ്പാത്തിയുണ്ടാക്കാൻ സമയമില്ലാത്തതിനാൽ പോർച്ചുഗീസുകാർ പരിചയപ്പെടുത്തിയ ബ്രെഡ് (പാവ്) ഇതിനൊപ്പം ചേർത്തു. വെണ്ണയിൽ മൊരിയിച്ച പാവും എരിവുള്ള ഭാജിയും തൊഴിലാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായി. ‘സർവം മായ’ സീരീസിൽ പ്രഭേന്ദു എന്ന കഥാപാത്രം ബണ്ണും ചാറും കഴിക്കുന്ന രംഗം വൈറലായതോടെ കേരളത്തിലും ഈ ‘കോമ്പിനേഷൻ’ ഹിറ്റാണ്.