Ancy Sojan: ആ മെഡല്‍ അച്ഛന് സമര്‍പ്പിച്ച് ആന്‍സി സോജന്‍; ഇനി ലക്ഷ്യം ഏഷ്യന്‍ ഗെയിംസും, കോമണ്‍വെല്‍ത്തും
Ancy Sojan Long Jump National Record: അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ലോങ്ജമ്പിലെ ദേശീയ റെക്കോഡ് മറ്റൊരു മലയാളി താരമായ ആന്‍സി സോജന്‍ തകര്‍ത്തത് കഴിഞ്ഞ ദിവസമാണ്. ഭുവനേശ്വറില്‍ നടന്ന അന്തര്‍ സംസ്ഥാന ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് നേട്ടം.

അഞ്ജു ബോബി ജോര്‍ജിന്റെ 22 വര്‍ഷം പഴക്കമുള്ള ലോങ്ജമ്പിലെ ദേശീയ റെക്കോഡ് മറ്റൊരു മലയാളി താരമായ ആന്‍സി സോജന്‍ തകര്‍ത്തത് കഴിഞ്ഞ ദിവസമാണ്. ഭുവനേശ്വറില്‍ നടന്ന അന്തര്‍ സംസ്ഥാന ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. 6.88 മീറ്റര്‍ ദൂരമാണ് തൃശൂര്‍ സ്വദേശിനിയായ ആന്‍സി ചാടിയത്. ഏഷ്യന്‍ ഗെയിംസിനും താരം യോഗ്യത നേടി. 2004 ഓഗസ്ത് 27-ന് ഏതന്‍സ് ഒളിമ്പിക്‌സ് ലോങ് ജമ്പ് ഫൈനലിലായിരുന്നു അഞ്ജു ബോബി ജോര്‍ജ് മികച്ച പ്രകടനം പുറത്തെടുത്തത് (Image Credit Source: PTI).

അന്ന് 6.83 മീറ്റര്‍ ചാടിയ താരം അഞ്ചാം സ്ഥാനം സ്വന്തമാക്കി. ആ റെക്കോഡാണ് ആന്‍സി മറികടന്നത്. തന്റെ റെക്കോഡ് മറികടന്നതില്‍ സന്തോഷമെന്നും, അത് മലയാളിയായത് കൂടുതല്‍ സന്തോഷമെന്നുമായിരുന്നു അഞ്ജു ബോബി ജോര്‍ജിന്റെ പ്രതികരണം. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണിത്.

ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് ആന്‍സി. ലോകോത്തര അത്ലറ്റിക്സിൽ ഇന്ത്യയുടെ വളര്‍ച്ചയാണ് തന്റെ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്നും, ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുകയാണ് ലക്ഷ്യമെന്നും ആന്‍സി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. സ്വർണ്ണ മെഡൽ പ്രകടനം ആൻസി സോജൻ തൻ്റെ പിതാവിനാണ് സമർപ്പിച്ചത്. കുടുംബത്തിൽ നിന്നൊരാൾ ദേശീയ റെക്കോർഡ് ജേതാവാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി താരം വ്യക്തമാക്കി.

നാല് ആഴ്ച മുമ്പ് റാഞ്ചിയിൽ രേഖപ്പെടുത്തിയ വ്യക്തിഗത മികച്ച പ്രകടനമായ 6.75 മീറ്റർ മറികടക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ആന്‍സി മനസ് തുറന്നു. ഏഷ്യൻ ഗെയിംസിന് തൊട്ടുമുമ്പ് ഇത്തരമൊരു തിരിച്ചുവരവ് നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആന്‍സി സോജന്‍ പറഞ്ഞു. കഴിഞ്ഞ വർഷം ആരോഗ്യപ്രശ്നങ്ങളാൽ അവർ ബുദ്ധിമുട്ടിയിരുന്നു. തുടർന്ന് അവർക്ക് കായികരംഗത്ത് നിന്ന് ഇടവേള എടുക്കേണ്ടി വന്നു.

എന്നാല്‍ ഇപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം പുറത്തെടുത്തത്. ഈ റെക്കോഡ് പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്തിലും താരത്തിന് മെഡല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. താരം സ്വര്‍ണമെഡല്‍ തന്നെ നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം.