Asia Cup 2025: ‘ജഴ്സി അവകാശം സുഹൃത്തുക്കൾക്ക് നൽകുന്നു’; പാകിസ്താൻ ക്രിക്കറ്റിൽ അഴിമതിയാരോപണം
Former Player Accuses PCB Of Corruption: ജഴ്സിയിൽ പിസിബി അഴിമതി കാണിച്ചു എന്ന് മുൻതാരം. എക്സ് ഹാൻഡിലിലൂടെ അതീഖ് ഉ സമാൻ ആണ് ആരോപണം ഉന്നയിച്ചത്.

പാകിസ്താൻ ക്രിക്കറ്റിൽ അഴിമതിയാരോപണം. ക്വാളിറ്റിയില്ലാത്ത ജഴ്സിയാണ് പാകിസ്താൻ ടീം അണിയുന്നതെന്ന് മുൻ താരവും പരിശീലകനുമായി അതീഖ് ഉ സമാൻ ആരോപിച്ചു. ഹസ്തദാന വിവാദത്തിനിടെയാണ് പിസിബിയ്ക്കെതിരെ അഴിമതിരോപണവും ഉയർന്നിരിക്കുന്നത്. (Image Courtesy- Social Media)

'മറ്റുള്ളവർ ഡ്രൈ ഫിറ്റ് ജഴ്സി അണിയുമ്പോൾ പാക് താരങ്ങൾ മോശം കിറ്റണിഞ്ഞ് വിയർക്കുന്നു. പ്രൊഫഷണലുകൾക്ക് പകരം സുഹൃത്തുക്കൾക്ക് ടെൻഡർ നൽകിയാൽ ഇതാണ് സംഭവിക്കുക. അഴിമതി വിയർപ്പിനെക്കാൾ ഒഴുകുന്നു.' എക്സ് ഹാൻഡിലിൽ അദ്ദേഹം കുറിച്ചു.

ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് പാകിസ്താൻ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണി ഉയർത്തിയെങ്കിലും പിന്നീട് അത് മാറ്റി. ഇന്നലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റുമായി ചർച്ച നടത്തിയതിന് ശേഷമാണ് പാകിസ്താൻ ടീം യുഎഇക്കെതിരെ കളിക്കാൻ ഗ്രൗണ്ടിലെത്തിയത്.

അതുകൊണ്ട് തന്നെ ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയോട് പൈക്രോഫ്റ്റ് പറഞ്ഞു എന്നായിരുന്നു പാകിസ്താൻ്റെ ആരോപണം.

യുഎഇക്കെതിരായ മത്സരത്തിൽ വിജയിച്ച പാകിസ്താൻ സൂപ്പർ ഫോർ ഉറപ്പിച്ചു. 41 റൺസിൻ്റെ വമ്പൻ വിജയമാണ് പാകിസ്താൻ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 147 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചു. മറുപടി ബാറ്റിംഗിൽ 105 റൺസിന് യുഎഇ മുട്ടുമടക്കുകയായിരുന്നു.