ലക്ഷ്യം മെഡൽ കൊയ്ത്ത്: ഏഷ്യൻ ഗെയിംസിനായി ഇന്ത്യയുടെ വൻ ഒരുക്കം; ചെലവിട്ടത് 702 കോടി രൂപ
Asian Games 2026: ഏഷ്യന്‍ ഗെയിംസിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി 702 കോടി രൂപയിലധികം ചെലവഴിച്ചതായി കായിക മന്ത്രാലയം. പരിശീലനം, ഉപകരണ സഹായം, പരിശീലകരെയും വിദഗ്ധരെയും നിയമിക്കൽ എന്നിവയ്ക്കായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് ഇത്രയും രൂപ ചെലവാക്കിയത്. ഇത്തവണ ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷയിലാണ്.

ഏഷ്യന്‍ ഗെയിംസിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി 702 കോടി രൂപയിലധികം ചെലവഴിച്ചതായി കായിക മന്ത്രാലയം. പരിശീലനം, ഉപകരണ സഹായം, പരിശീലകരെയും വിദഗ്ധരെയും നിയമിക്കൽ എന്നിവയ്ക്കായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് ഇത്രയും രൂപ ചെലവാക്കിയത്. ഇത്തവണ ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷയിലാണ്. ഇത്തവണ ഇന്ത്യന്‍ സംഘത്തിലെ 310 പേര്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നവരാണ് (Image Credit Source: PTI).

ഹാങ്‌ഷൂവിൽ നേടിയ 106 മെഡലുകൾ എന്ന റെക്കോർഡ് നേട്ടത്തിനൊപ്പമെത്താനോ അതിലും മികച്ച നേട്ടം കൈവരിക്കാനോ ആവശ്യമായ ആത്മവിശ്വാസവും ഊർജ്ജസ്വലതയും ഇന്ത്യൻ താരങ്ങൾക്കുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയായ 'ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീമി'ന്റെ (TOPS) സിഇഒ എൻ.എസ്. ജോഹാൽ പറഞ്ഞു. മികച്ച അന്തരീക്ഷമാണുള്ളത്. സംഘത്തിൽ ധാരാളം തുടക്കക്കാരുണ്ടെന്നത് TOPS സിഇഒ എന്ന നിലയിൽ വളരെ അഭിമാനം നൽകുന്ന കാര്യമാണ്. കായികരംഗത്ത് ഫലം കണ്ടുതുടങ്ങാൻ ദൈർഘ്യമേറിയ സമയമെടുക്കാറുണ്ട്. ചെറുപ്പക്കാരായ കായികതാരങ്ങൾക്ക് ഉയർന്ന തലത്തിലേക്ക് തുടക്കത്തിലേ പ്രവേശിക്കാൻ കഴിയുന്നത് ഭാവിയിലേക്ക് വളരെ നല്ലൊരു സൂചനയാണെന്നും ജോഹാൽ പറഞ്ഞു

ഈ വർഷം ജനുവരി മുതൽ ടാർഗെറ്റ് ഏഷ്യൻ ഗെയിംസ് ഗ്രൂപ്പിന്റെ ഒമ്പത് ഏകോപന യോഗങ്ങൾ നടത്തിയിട്ടുണ്ട്. വിവിധ ഫെഡറേഷനുകളിലെ പ്രശ്നങ്ങൾ കാരണം ഭരണപരമായ വെല്ലുവിളികൾ നേരിട്ടെങ്കിലും, അത് അത്ലറ്റുകളെ ബാധിക്കാതെ അവർക്ക് സാധ്യമായ ഏറ്റവും മികച്ച അന്തരീക്ഷം ഒരുക്കുക എന്നതായിരുന്നു മുഴുവൻ ശ്രമവും. എന്തൊക്കെ കാര്യങ്ങൾ നടന്നാലും, ശ്രദ്ധ കായികതാരങ്ങളിൽ നിന്ന് ഒട്ടും വ്യതിചലിച്ചിട്ടില്ല. ഖേലോ ഇന്ത്യയിലൂടെ കടന്നുവന്ന 65 കായികതാരങ്ങൾ ഈ സംഘത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്ലറ്റുകളെ സജ്ജരാക്കുന്നതിനായി വാർഷിക മത്സര-പരിശീലന കലണ്ടറിന്റെ ഭാഗമായി 702.86 കോടി രൂപ ചെലവഴിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ TOPS ഫണ്ടിൽ നിന്ന് 97.84 കോടി രൂപ കൂടി ചെലവാക്കി. ഏറ്റവും വലിയ പങ്ക് (251.4 കോടി രൂപ) അന്താരാഷ്ട്ര മത്സര പരിചയം ലഭ്യമാക്കാന്‍ വിനിയോഗിച്ചു. 118.3 കോടി രൂപ ആഭ്യന്തര പരിശീലനങ്ങൾക്കായി ചെലവഴിച്ചു.

36 കായിക ഇനങ്ങളിലായി 501 അത്ലറ്റുകളെയും (267 പുരുഷന്മാരും 234 വനിതകളും) 265 സപ്പോര്‍ട്ട് സ്റ്റാഫുകളെയുമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലേക്ക് അയക്കുന്നത്. ഹാങ്‌ഷൂ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 40 വെങ്കലവും ഉൾപ്പെടെ 106 മെഡലുകളാണ് ഇന്ത്യ നേടിയത്. അംഗീകൃത സപ്പോർട്ട് സ്റ്റാഫിന്റെ മൂന്നിലൊന്ന് ഭാഗം സ്പോർട്സ് സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണ്. 265 അംഗ സപ്പോര്‍ട്ട് സ്റ്റാഫ് സംഘത്തില്‍ 56 സ്ത്രീകളുണ്ട്.