Chennai Metro: ചെന്നൈ മെട്രോ രണ്ടാം ഘട്ടം, പോരൂർ – വടപളനി പരീക്ഷണ ഓട്ടം വിജയം; സർവീസ് ഫെബ്രുവരിയിൽ
Chennai Metro fast-tracks Koyambedu Commercial Centre extension: ഈ റൂട്ടിലെ നിർമ്മാണം ജൂൺ മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചെന്നൈക്ക് പുറമെ മധുര, കോയമ്പത്തൂർ മെട്രോ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്.

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല് പിന്നിട്ടു. പശ്ചിമ ചെന്നൈയിലെ തിരക്കേറിയ പോരൂർ - വടപളനി പാതയിലെ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. 2026 ജനുവരി 11-ന് നടന്ന പരീക്ഷണത്തിൽ പൂർണ്ണരൂപത്തിലുള്ള മെട്രോ ട്രെയിൻ ഓടിച്ചാണ് സാങ്കേതിക സുരക്ഷിതത്വം ഉറപ്പാക്കിയത്.

ഈ പാത സജ്ജമാകുന്നതോടെ പൂനമല്ലിയിൽ നിന്ന് വടപളനിയിലേക്കുള്ള യാത്ര സുഗമമാകും. പൂനമല്ലി – വടപളനി പാത ഫെബ്രുവരി രണ്ടാം വാരത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്നു.

റോഡ് മാർഗം ഏറെ സമയമെടുക്കുന്ന പൂനമല്ലി - വടപളനി യാത്ര ഇനി വെറും 25 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാം. തിരക്കേറിയ ഈ റൂട്ടിൽ ഓരോ 7 മിനിറ്റിലും ട്രെയിൻ സർവീസ് ലഭ്യമാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

വടപളനിയിൽ എത്തുന്ന യാത്രക്കാർക്ക് നിലവിലുള്ള ഒന്നാം ഘട്ട മെട്രോ പാതയിലേക്ക് എളുപ്പത്തിൽ മാറിക്കയറാൻ സാധിക്കും. പദ്ധതിയുടെ അടുത്ത ഘട്ടം കോയമ്പേട് – ചെന്നൈ കൊമേഴ്‌സ്യൽ സെന്റർ (CTC) പാതയാണ്. ഈ റൂട്ടിലെ നിർമ്മാണം ജൂൺ മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചെന്നൈക്ക് പുറമെ മധുര, കോയമ്പത്തൂർ മെട്രോ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്.

പദ്ധതി നേരിട്ട വെല്ലുവിളികളെക്കുറിച്ച് മെട്രോ റെയിൽ പ്രോജക്ട് ഡയറക്ടർ അർജുനൻ വ്യക്തമാക്കിയത് ഇങ്ങനെ, "അസാധ്യമെന്ന് തോന്നിയ ദൗത്യമാണ് തൊഴിലാളികളുടെ രാപ്പകൽ അധ്വാനത്തിലൂടെ പൂർത്തിയാക്കിയത്. ഏകദേശം 14,000 മീറ്റർ ട്രാക്ക് നിർമ്മാണം ഇതിനകം പൂർത്തിയായി. നാല് മാസം മുൻപ് വരെ ഏകദേശം 10,000 മീറ്ററോളം ട്രാക്ക് പണി ബാക്കിയുണ്ടായിരുന്നു. 500-ഓളം തൊഴിലാളികൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചതാണ് ഈ നേട്ടത്തിന് പിന്നിൽ."