Neelakurinji: 12 വർഷത്തിലൊന്നല്ല… ഇപ്പോൾ ഇടയ്ക്കിടയ്ക്ക് നീലക്കുറിഞ്ഞി പൂക്കുന്നു… കാരണം ഇങ്ങനെ…
Climate Change Threatens Neelakurinji in Western Ghats: കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ സമർപ്പിക്കുന്നതിന് ബാധിത പ്രദേശങ്ങളിൽ ബിഎസ്ഐയുടെ പുനർസന്ദർശനവും പുനർമൂല്യനിർണ്ണയവും ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പശ്ചിമഘട്ടത്തിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ചെടികളുടെ എണ്ണം 500-ൽ താഴെയായി കുറഞ്ഞു, ഇതിന് പ്രധാന കാരണം ആവാസവ്യവസ്ഥയുടെ നഷ്ടമാണ് എന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ (ബിഎസ്ഐ) ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിടി) അറിയിച്ചു.

പശ്ചിമഘട്ടത്തിലെ പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനം, നീലക്കുറിഞ്ഞിയുടെ 12 വർഷം നീണ്ട പൂക്കുന്ന ചക്രം, പരാഗണകാരികളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ സസ്യങ്ങളുടെ പ്രത്യുത്പാദന ശേഷിക്ക് ഭീഷണിയാണെന്നും ബിഎസ്ഐ റിപ്പോർട്ടിൽ പറയുന്നു.

നീലക്കുറിഞ്ഞി 1,340 മുതൽ 2,600 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ മാത്രമേ വളരൂ എന്ന ധാരണയ്ക്ക് വിപരീതമായി, ഇത് 1,100 മീറ്റർ താഴ്ന്ന പ്രദേശങ്ങളിലെ റവന്യൂ ഭൂമിയിലും അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.

2024 ഓഗസ്റ്റിൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ഭീഷണി നേരിടുന്ന ജീവികളുടെ ഔദ്യോഗിക റെഡ് ലിസ്റ്റിൽ നീലക്കുറിഞ്ഞിയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എൻജിടി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

നീലക്കുറിഞ്ഞിയെ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി ഇതുവരെ ഒരു സംസ്ഥാന സർക്കാരിൽ നിന്നും കേന്ദ്രത്തിന് നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് ബിഎസ്ഐ വ്യക്തമാക്കി. കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ സമർപ്പിക്കുന്നതിന് ബാധിത പ്രദേശങ്ങളിൽ ബിഎസ്ഐയുടെ പുനർസന്ദർശനവും പുനർമൂല്യനിർണ്ണയവും ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.