ലാമിൻ യമാൽ ചോദിച്ചു, കൂട്ടുകാർ അത് കൊടുത്തു! ഇതിലും വലിയ ബർത്ഡേ ഗിഫ്റ്റ് സ്വപ്നങ്ങളിൽ മാത്രം
FIFA World Cup 2026 final Lamine Yamal: തന്റെ 19-ാം ജന്മദിനത്തിൽ താൻ ആഗ്രഹിക്കുന്ന സമ്മാനം എന്താണ് എന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനങ്ങളിലൊന്നിൽ ലാമിൻ വെളിപ്പെടുത്തിയിരുന്നു. ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ ഫ്രാൻസിനെതിരേ വിജയം, ഒപ്പം ന്യൂയോർക്കിലേക്ക് ഒരു യാത്രയും (ലോകകപ്പ് ഫൈനൽ പ്രവേശനം)- ഇതായിരുന്നു ലാമിൻ ആഗ്രഹിച്ചത്. ഈ ആഗ്രഹം ഇപ്പോൾ നിറവേറ്റപ്പെട്ടിരിക്കുന്നു.

റെക്കോർഡുകളെല്ലാം ഒന്നൊന്നായി തിരുത്തിക്കുറിച്ച് ഫുട്ബോൾ ലോകത്തെ അദ്ഭുത ബാലനായി മാറിയ ലാമിൻ യമാലിന്റെ 19-ാം ജന്മദിനമായിരുന്നു ജൂലൈ 13. ഈ ജന്മദിനത്തിൽ താൻ ആഗ്രഹിക്കുന്ന സമ്മാനം എന്താണ് എന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനങ്ങളിലൊന്നിൽ ലാമിൻ വെളിപ്പെടുത്തിയിരുന്നു. ഫിഫ ലോകകപ്പ് 2026 സെമിഫൈനലിൽ ഫ്രാൻസിനെതിരേ വിജയം, ഒപ്പം ന്യൂയോർക്കിലേക്ക് ഒരു യാത്രയും (ലോകകപ്പ് ഫൈനൽ പ്രവേശനം)- ഇതായിരുന്നു ലാമിൻ ആഗ്രഹിച്ചത്.

പിള്ളേർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ സാധിച്ചുകൊടുക്കണമെന്നാണല്ലേ, ടീമിലെ ഏറ്റവും 'കുട്ടി'യായ ലാമിന്റെ ബർത്ഡേയ്ക്ക് അവന് കിട്ടാവുന്ന ഏറ്റവും മികച്ച സമ്മാനം തന്നെ നൽകാൻ സഹതാരങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. ഗോൾഡൻ ബൂട്ട് വേട്ടയിലുൾപ്പെടെ മുന്നിലുള്ള എംബാപ്പെ നയിച്ച ഫ്രാൻസിനെ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനൽ ഉറപ്പിച്ചു.

ലാമിന്റെ ആഗ്രഹം പോലെ തന്നെ ഇനി അവന് ന്യൂയോർക്കിലേക്ക് പറക്കാം, ഫൈനൽ കളിക്കാം. കപ്പ് കൂടി നേടിയാൽ അത് കരിയറിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമായി മാറും. ഫ്രാൻസിനെതിരായ മത്സരത്തിൽ ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും പെനാൽറ്റിക്ക് വഴിതുറന്ന സ്മാർട്ട് നീക്കത്തിലൂടെ യമാൽ ടീമിന്റെ വിജയത്തിൽ തന്റെ പങ്ക് അടയാളപ്പെടുത്തിയിരുന്നു.

ഫൈനൽ പ്രവേശനത്തിന് പിന്നാലെ "ന്യൂയോർക്ക്, ഞങ്ങൾ വരുന്നു" എന്ന് സോഷ്യൽ മീഡിയയിലൂടെ യമാൽ പോസ്റ്റും ഇട്ടുകഴിഞ്ഞു. ഫൈനലിൽ സാക്ഷാൽ ലയണൽ മെസി നയിക്കുന്ന അർജന്റീനയുമായി ഏറ്റുമുട്ടണം എന്നാണ് ലാമിന്റെ ആഗ്രഹം. "ഫൈനലിൽ അർജന്റീനയെ നേരിടണമെന്നാണ് എന്റെ ആഗ്രഹം. കളിയവസാനിച്ചശേഷം ലയണൽ മെസ്സിയുമായി ജേഴ്സി കൈമാറണം..." എന്ന് മുണ്ടോ ഡിപോർട്ടീവോയ്ക്ക് നൽകിയ അഭിമുഖത്തിൽ ലാമിൻ യമാൽ മനസുതുറന്നിരുന്നു.

മെസിയുടെ അർജന്റീന ഫൈനലിൽ എത്തുമോയെന്ന് കാത്തിരുന്ന് കാണണം, കരുത്തരായ ഇംഗ്ലണ്ടിനെയാണ് സെമി ഫൈനലിൽ അർജന്റീനയ്ക്ക് നേരിടാനുള്ളത്. ഇംഗ്ലണ്ട്-, അർജന്റീന ഇവരിൽ ആര് ഫൈനലിലെത്തിയാലും കലാശപ്പോരിൽ സ്പെയിൻ ലോകകിരീടം ഉയർത്തിയാൽ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് ജേതാക്കളിൽ ഒരാളായി ലാമിൻ യമാൽ മാറും.

കൗമാരം വിട്ട് യൗവനത്തിലേക്ക് കടന്നതേയുള്ളെങ്കിലും ഫുട്ബോൾ ലോകത്ത് ലാമിൻ യമാൽ ഉണ്ടാക്കിയ സ്വാധീനം പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഗോളടിച്ച ശേഷം കൈകൾ കൊണ്ട് '304' എന്ന് കാണിക്കുന്ന യമാലിന്റെ '304' സെലിബ്രേഷൻ ഏറെ പ്രശസ്തമാണ്. ലാമിൻ വളർന്ന കാറ്റലോണിയയിലെ 'റോകാഫോണ്ട' എന്ന ദരിദ്ര പ്രദേശത്തിന്റെ പോസ്റ്റ് കോഡാണിത്. എത്ര ഉയരത്തിൽ എത്തിയാലും പിന്നിട്ട വഴികളെ ഈ യുവ 'മാന്ത്രികൻ' മറക്കുന്നില്ല എന്നതിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.