വിഎസിനെ ‘മറയ്ക്കാൻ’ ടിവി തോമസ്; വലിയചുടുകാട്ടിൽ സിപിഐ x സിപിഎം സ്മാരകത്തർക്കം
VS Achuthanandan memorial in Valiyachudukad: വലിയചുടുകാട്ടിൽ നിരവധി വിപ്ലവകാരികൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്, ഇവിടെ ഓരോ വ്യക്തികൾക്കും പ്രത്യേകം സ്മാരകം വേണ്ട എന്നതാണ് നേരത്തെയുള്ള ധാരണ. സിപിഐക്കും സിപിഎമ്മിനും ഏറെ പ്രാധാന്യമുള്ള ഇടമാണ് വലിയ ചുടുകാട്. എന്നാൽ മുൻ ധാരണ തെറ്റിച്ച് അവിടെ വിഎസ് അച്യുതാനന്ദന് സ്മാരകം പണിയുന്നതിൽ സിപിഐയിൽ നിന്ന് എതിർപ്പുകൾ ഉയരുകയായിരുന്നു. വിഎസിന് സ്മാരകം പണിതാൽ ടിവി തോമസിനും സ്മാരകം വേണം എന്നായിരുന്നു സിപിഐയുടെ ആവശ്യം.
ആലപ്പുഴ: മുൻ കേരള മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഇതിഹാസ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന് ആലപ്പുഴ വലിയചുടുകാട്ടിൽ സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും തമ്മിലുണ്ടായ തർക്കം പരിഹരിച്ചു. വലിയചുടുകാട്ടിൽ നിരവധി വിപ്ലവകാരികൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്, ഇവിടെ ഓരോ വ്യക്തികൾക്കും പ്രത്യേകം സ്മാരകം വേണ്ട എന്നതാണ് നേരത്തെയുള്ള ധാരണ. സിപിഐക്കും സിപിഎമ്മിനും ഏറെ പ്രാധാന്യമുള്ള ഇടമാണ് വലിയ ചുടുകാട്. എന്നാൽ മുൻ ധാരണ തെറ്റിച്ച് അവിടെ വിഎസ് അച്യുതാനന്ദന് സ്മാരകം പണിയുന്നതിൽ സിപിഐയിൽ നിന്ന് എതിർപ്പുകൾ ഉയരുകയായിരുന്നു. വിഎസിന് സ്മാരകം പണിതാൽ ടിവി തോമസിനും സ്മാരകം വേണം എന്നായിരുന്നു സിപിഐയുടെ ആവശ്യം.
വിഎസ് അച്യുതാനന്ദന് സ്മാരകം നിർമിക്കുന്നത് ഇതിനകം ആരംഭിച്ചിരുന്നു. ഒപ്പം സിപിഐ ടിവി തോമസിനായി സ്മാരകം നിർമിക്കാൻ തയാറെടുത്തത് തർക്കം രൂക്ഷമാക്കി. എന്നാൽ മുതിർന്ന നേതാക്കൾ ഇടപെട്ട് ഒടുവിൽ തർക്കം പരിഹരിച്ചു എന്നാണ് റിപ്പോർട്ട്. ഈ മാസം 21ന് വലിയ ചൂടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പിണറായി വിജയൻ വിഎസ് അനുസ്മരണം ഉദ്ഘാടനം ചെയ്യും അപ്പോഴേക്ക് സ്മാരക നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ALSO READ: ചെന്താമരയ്ക്ക് തൂക്കുകയറോ? നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
വലിയചുടുകാട്ടിൽ റോഡിന് അഭിമുഖമായി നിർമിക്കുന്ന വിഎസ് അച്യുതാനന്ദൻ സ്മൃതിമണ്ഡപത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് പ്രശസ്‌ത ആർക്കിടെക്ട് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിഎസിന്റെ സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം ടിവി തോമസിന്റെ സ്മാരക നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്നതാണ് പുതിയ ധാരണ. വലിയചുടുകാടിന്റെ ഇരുഭാഗങ്ങളിലുമായിരിക്കും ഈ സ്മാരകങ്ങൾ നിർമിക്കുക.
അതേസമയം വിഎസിന്റെ നിർദ്ദിഷ്ട സ്മൃതിമണ്ഡപത്തിന്റെ കാഴ്ച്ചയെ മറയ്ക്കുന്ന രീതിയിൽ തൊട്ടുമുന്നിലായി മറ്റൊരു നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് ചെറിയ തോതിൽ ആശങ്കകൾക്ക് വഴിതുറന്നതായും എന്നാൽ പാർട്ടി നേതൃത്വങ്ങൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിൽ നന്ദിയുണ്ടെന്നും വിഎസിന്റെ മകൻ വിഎ അരുൺ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
വിഎ അരുൺ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
”ആലപ്പുഴ വലിയ ചുടുകാട്ടിൽ സഖാവ് വി.എസ്. അച്യുതാനന്ദന്റെ സ്മൃതിമണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർന്നുവന്ന വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നല്ലോ. വിഎസ്സിന്റെ നിർദ്ദിഷ്ട സ്മൃതിമണ്ഡപത്തിന്റെ കാഴ്ച്ചയെ മറയ്ക്കുന്ന രീതിയിൽ തൊട്ടുമുന്നിലായി മറ്റൊരു നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് ചെറിയ തോതിൽ ആശങ്കകൾക്ക് വഴിതുറന്നിരുന്നു.
ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾ സമയോചിതമായി ഇടപെടുകയും അപ്രായോഗികമായ സ്ഥലനിർണ്ണയത്തിൽ മാറ്റം വരികയും ചെയ്തിരിക്കുന്നു. അവിടെ നിർമ്മാണത്തിനായി ഇറക്കിയിരുന്ന സാമഗ്രികൾ മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുന്നു. വലിയ ചുടുകാട് എന്നത് കേവലം കല്ലും മണ്ണും കൊണ്ടുള്ള സ്മാരകങ്ങളുടെ ഇടമല്ല, മറിച്ച് വരുംതലമുറകൾക്ക് ആവേശം പകരുന്ന വിപ്ലവ സ്മരണകളുടെ പവിത്രമായ ഭൂമിയാണ്.
സഖാവ് ടി.വി. തോമസിന്റെയും സഖാവ് വി.എസ്സിന്റെയും സ്മരണകൾക്ക് ഒരേപോലെ അർഹമായ ആദരവ് നൽകിക്കൊണ്ട്, പരസ്പര ബഹുമാനത്തോടെ ഈ നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ വഴിയൊരുക്കിയ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അനാവശ്യ വിവാദങ്ങൾക്കൊന്നും ഇടനൽകാതെ സഖാവ് വിഎസ്സിന്റെ സ്മൃതിമണ്ഡപം അതിന്റെ പൂർണ്ണമായ ഗാംഭീര്യത്തോടെ തന്നെ സമയബന്ധിതമായി പൂർത്തിയാക്കാൻ നമുക്ക് സാധിക്കുമെന്നുറപ്പാണ്”. എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
English Summary
The dispute between the CPI and the CPM regarding the construction of a memorial for former Kerala Chief Minister and legendary CPM leader VS Achuthanandan at Valiyachudukatti in Alappuzha has been resolved. The new understanding is that the construction work for the memorial of TV Thomas can begin after the inauguration of VS’s memorial.