FIFA World Cup 2026: മെസിയും, റൊണാള്‍ഡോയും, എംബാപ്പെയും ഇറങ്ങുന്നു; ബുധനാഴ്ച അഞ്ച് സൂപ്പര്‍ പോരാട്ടങ്ങള്‍
FIFA World Cup 2026 Preview: ഫിഫ ലോകകപ്പില്‍ ബുധനാഴ്ച അഞ്ച് മത്സരങ്ങള്‍. അര്‍ധരാത്രി 12.30-ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് സെനഗലിനെ നേരിടും. പുലര്‍ച്ചെ 3.30-നാണ് ഇറാഖ്-നോര്‍വേ പോരാട്ടം. അര്‍ജന്റീനയുടെ മത്സരം 6.30-ന് തുടങ്ങും. അല്‍ജീരിയയാണ് എതിരാളികള്‍. ഓസ്ട്രിയ-ജോര്‍ദാന്‍ പോരാട്ടം രാവിലെ 9.30-ന് തുടങ്ങും. പോര്‍ച്ചുഗല്‍-ഡിആര്‍ കോംഗോം മത്സരം രാത്രി 10.30-ന് ആരംഭിക്കും.

ഫിഫ ലോകകപ്പില്‍ ബുധനാഴ്ച (ജൂണ്‍ 17) അഞ്ച് മത്സരങ്ങള്‍. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30-ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് സെനഗലിനെ നേരിടും. കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലീസ് എന്നിവരടങ്ങുന്ന മുന്നേറ്റനിരയാണ് ഫ്രാന്‍സിന്റെ കരുത്ത്. സാഡിയോ മാനെ യെ പോലുള്ള സൂപ്പര്‍ താരങ്ങള്‍ സെനഗലിലുമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ചുള്ള ചരിത്രം സെനഗലിനുണ്ട് (Image Credit Source: PTI, Getty Images).

പുലര്‍ച്ചെ 3.30-നാണ് ഇറാഖ്-നോര്‍വേ പോരാട്ടം. എർലിങ് ഹാലണ്ടിന്റെയും മാർട്ടിൻ ഒഡെഗാർഡിന്റെയും കരുത്തിൽ വൻ പ്രതീക്ഷകളോടെയാണ് നോര്‍വേയുടെ വരവ്. വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറാഖ് ലോകകപ്പ് ടിക്കറ്റെടുത്തത്. കൗണ്ടർ അറ്റാക്കുകളെ തടയുന്നതിൽ പ്രതിരോധ നിര വരുത്തുന്ന പിഴവുകളാണ് ഇറാഖിന്റെ പ്രശ്‌നം.

ആരാധകര്‍ ഏറ്റവും ആവേശപൂര്‍വം കാത്തിരിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ മത്സരം 6.30-ന് തുടങ്ങും. അല്‍ജീരിയയാണ് എതിരാളികള്‍. ലയണൽ മെസി, റോഡ്രിഗോ ഡി പോൾ തുടങ്ങിയ ലോകോത്തര താരങ്ങളുടെ സാന്നിധ്യവും, ലയണൽ സ്കലോണിയുടെ തന്ത്രങ്ങളും ചേരുമ്പോള്‍ അള്‍ജീരിയക്കെതിരെ അനായാസ ജയമാകും അര്‍ജന്റീന ലക്ഷ്യമിടുക. റിയാദ് മഹ്‌റെസ് ഉള്‍പ്പെടെയുള്ള താരങ്ങളിലാണ് അള്‍ജീരിയയുടെ പ്രതീക്ഷ.

ഓസ്ട്രിയ-ജോര്‍ദാന്‍ പോരാട്ടം രാവിലെ 9.30-ന് തുടങ്ങും. പരിശീലകൻ റാൾഫ് റാഗ്നിക്കിന്റെ 'ഗഗൻപ്രസ്സിങ്' തന്ത്രങ്ങളുടെ പിന്‍ബലത്തിലാണ് ഓസ്ട്രിയയുടെ വരവ്. കോൺറാഡ് ലൈമർ, മാർസെൽ സബിറ്റ്സർ എന്നിവരടങ്ങുന്ന മധ്യനിരയും മികച്ചതാണ്. കൗണ്ടർ അറ്റാക്കുകളാണ് ജോര്‍ദാന്റെ ആയുധം. മൂസ അൽ താമരി നയിക്കുന്ന മുന്നേറ്റനിരയുടെ പ്രകടനം നിര്‍ണായകമാകും.

പോര്‍ച്ചുഗല്‍-ഡിആര്‍ കോംഗോം മത്സരം രാത്രി 10.30-ന് ആരംഭിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ബ്രൂണോ ഫെർണാണ്ടസ്, വിറ്റിൻഹ, ബെർണാഡോ സിൽവ എന്നിവരടങ്ങുന്ന മധ്യനിരയും മികച്ചത്. റാഫേൽ ലിയാവോ, ഫ്രാൻസിസ്കോ കോൺസീസാവോ എന്നിവരും മുന്നേറ്റത്തില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കരുത്ത് പകരും. യോഹാൻ വിസ്സ, സെഡ്രിക് ബകാംബു എന്നിവരുടെ കൗണ്ടർ അറ്റാക്കിങ് വേഗതയിലാണ് കോംഗോയുടെ പ്രതീക്ഷ.