‘പോയി കുറച്ച് പണം സമ്പാദിക്കൂ…’; ഉദയനിധിക്ക് പരോക്ഷ മറുപടിയുമായി തൃഷ
Trisha Hits Back After Udhayanidhi Stalin's Controversial Remark: തമിഴ്‌നാട് പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിൻ നടി തൃഷയെക്കുറിച്ച് അടുത്തിടെ നടത്തിയ ചില വിവാദ പരാമർശങ്ങൾ രാഷ്ട്രീയ സിനിമാ മേഖലകളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെ ഉദയനിധിക്ക് പരോക്ഷ മറുപടിയെന്നോണം ചില ക്വോട്ടുകൾ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് തൃഷ. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

"ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് നാണണംകെട്ട ഏർപ്പാടാണ്. പോയി കുറച്ച് പണം സമ്പാദിക്കൂ, ഒപ്പം സമാധാനവും കണ്ടെത്തൂ" എന്നാണ് തൃഷ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റ്. ഇതിനൊപ്പം ഒരു ഇമോജിയും താരം പങ്കുവെച്ചിട്ടുണ്ട്. ഇത് ഉദയനിധിക്കുള്ള കൃത്യമായ മറുപടിയാണെന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. (Image Credit source: Social Media)

നിരവധി സ്ലൈഡുകൾ അടങ്ങിയ ഒരു വലിയ പോസ്റ്റിൻ്റെ ഭാഗമായ ഒരു സ്ലൈഡാണ് താരം പങ്കുവെച്ചത്. "നിങ്ങൾ ചെയ്യുന്നതെല്ലാം ഭാവിയിൽ നിങ്ങളിലേക്ക് തന്നെ തിരിച്ചുവരും. അതുകൊണ്ട് എപ്പോഴും നല്ലത് ചെയ്യുക, നല്ലവരായിരിക്കുക" എന്ന് താരം പങ്കുവച്ച പോസ്റ്റിലെ രണ്ടാമത്തെ സ്ലൈഡിൽ കുറിച്ചിരിക്കുന്നത്. "എല്ലാം നിങ്ങൾക്ക് അനുകൂലമായി മാറുന്ന സമയമാണിത്" എന്നാണ് മൂന്നാമത്തെ സ്ലൈഡ്.

ഇതിന് പുറമെ മറ്റൊരു പോസ്റ്റും തൃഷ ഇൻസ്റ്റാഗ്രാമിലൂടെ തൻ്റെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. "നിങ്ങൾ ഒരിക്കൽ ആത്മാർത്ഥമായി ആഗ്രഹിച്ച ആ ജീവിതത്തിൽ മതിമറക്കാൻ കഴിയാനാവുക എന്നത് എത്ര വലിയ ഭാഗ്യമാണ്,” എന്നാണ് താരം പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഈ വാക്കുകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ വെച്ച് നടന്ന ഒരു പ്രതിഷേധ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഉദയനിധി തൃഷകികെതിരെ വിവാദ പരാമർശം നടത്തിയത്. തമിഴ്‌നാടിന് ഒരു തുള്ളി കാവേരി ജലം പോലും ലഭിച്ചിട്ടില്ലെന്നും, എന്നാൽ മുഖ്യമന്ത്രി വിജയ് ഇതൊന്നും അറിഞ്ഞ മട്ടില്ലെന്നും ആരോപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം

ഉദയനിധിയുടെ പ്രസംഗത്തിനിടെ ജനക്കൂട്ടത്തിൽ നിന്നും ആരോ "തൃഷ, തൃഷ" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെയാണ് കാര്യങ്ങൾ പൂർണ്ണമായും മാറിമറിഞ്ഞത്. ഉടൻ ഒന്ന് നിർത്തിയ ഉദയനിധ തൃഷക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തുകയായിരുന്നു. ഈ സംഭവമാണ് ഇപ്പോൾ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഒപ്പം സോഷ്യൽ മീഡിയ ചർച്ചകൾക്കും തിരികൊളുത്തിയിരിക്കുന്നത്.