Hardik Pandya: ഹാര്‍ദ്ദിക് പാണ്ഡ്യ സിഎസ്‌കെയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തമാക്കി ഇന്‍സ്റ്റഗ്രാം സ്‌റ്റോറി
Will Hardik Pandya Leave Mumbai Indians : ഹാര്‍ദ്ദിക് പാണ്ഡ്യ മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യപ്പെട്ടേക്കുമെന്ന തരത്തിലുള്ള നിരവധി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക്കോ, മുംബൈ ഇന്ത്യന്‍സോ ഇതുസംബന്ധിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നതാണ്

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന്റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നു. നിരാശജനകമായിരുന്നു ഈ സീസണിലെ മുംബൈയുടെ പ്രകടനം. പോയിന്റ് ടേബിളില്‍ ഒമ്പതാമതായിരുന്നു സ്ഥാനം. 14 മത്സരങ്ങളില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം (Image Credit Source: PTI).

പരിക്കുകളും ഫോമില്ലായ്മയും വിടാതെ പിന്തുടർന്നതിനാൽ ഹാർദിക്കിന്റെ വ്യക്തിഗത പ്രകടനവും മോശമായിരുന്നു. ഈ സീസണിന് ശേഷം ഹാർദിക് മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യപ്പെട്ടേക്കുമെന്ന തരത്തിലുള്ള നിരവധി റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാല്‍ ഹാര്‍ദ്ദിക്കോ, മുംബൈ ഇന്ത്യന്‍സോ ഇതുസംബന്ധിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നതാണ്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഹാർദിക് പങ്കുവെച്ച ചിത്രത്തിൽ ഒരു സിനിമ ഓടിക്കൊണ്ടിരിക്കുന്ന ലാപ്ടോപ്പും, ഒരു നോട്ട്ബുക്കും, പേനയും, ഒപ്പം അദ്ദേഹത്തിന്റെ മൊബൈൽ ഫോണും കാണാം. എന്നാൽ ഇതിൽ ആരാധകരുടെ ശ്രദ്ധ കവർന്നത് ഫോൺ സ്ക്രീനിൽ കാണിച്ച സമയമാണ്. ഫോണിലെ സമയം '07:07' എന്നാണ് കാണിച്ചിരുന്നത്. '7' എന്ന നമ്പർ ധോണിയുടെ പേരിനൊപ്പം ചേർത്തു വായിക്കപ്പെടുന്ന ഒന്നാണ്. ധോണിയും ഈ ഏഴാം നമ്പരും സോഷ്യൽ മീഡിയയിലെ നിരവധി ട്രോളുകൾക്കും മീമുകൾക്കും വിഷയമായിട്ടുമുണ്ട്.

ഭാവിയില്‍ ഹാര്‍ദ്ദിക്ക് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറുന്നതിന്റെ സൂചനയാകാം ഈ സന്ദേശമെന്ന് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നു. ഹാർദിക്കോ ഐപിഎൽ ഫ്രാഞ്ചൈസികളോ ഈ ചിത്രത്തോടും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളോടും പ്രതികരിച്ചിട്ടില്ല. ഹാർദിക്കിന്റെ ഭാവിയെക്കുറിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ചായ കീറോൺ പൊള്ളാർഡ് പറഞ്ഞിരുന്നു. മുംബൈയുടെ ഈ നിരാശാജനകമായ സീസണിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി വിലയിരുത്താനുമുള്ള സമയവും വ്യക്തിഗതമായ ഇടവും ആവശ്യമാണ്. അതിലൂടെ മാത്രമേ മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. ഇപ്പോൾ ഇവിടെയിരുന്ന് നമ്മൾ അത് ചെയ്യണം, ഇത് ചെയ്യണം എന്ന് പറയാന്‍ പാടില്ല. ഇതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയവും സാഹചര്യവുമല്ല ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.