India vs England: ‘ആ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല’; യശസ്വി ജയ്സ്വാളിനെ വിമർശിച്ച് റിക്കി പോണ്ടിങ്
Ricky Ponting Aganst Yashasvi Jaiswal: മനപൂർവം സമയം പാഴാക്കിയ യശസ്വി ജയ്സ്വാളിനെതിരെ റിക്കി പോണ്ടിങ്. താരം ചെയ്തത് തനിക്ക് ഇഷ്ടമായില്ലെന്ന് പോണ്ടിങ് പറഞ്ഞു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം മത്സരം പുരോഗമിക്കുകയാണ്. 374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ്. ബാറ്റ് കൊണ്ട് മാത്രമല്ല, കളിയിൽ നാവ് കൊണ്ടും താരങ്ങൾ ഏറ്റുമുട്ടുന്നുണ്ട്. (Image Credits- PTI)

പരമ്പരയിലുടനീളം ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ ഉരസലുകളും വാക്പോരുകളും ഉണ്ടായിരുന്നു. സ്ലെഡ്ജിംഗും തർക്കവും പരസ്പരം നടന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു. അവസാന ടെസ്റ്റിലും ഇരു ടീമുകളിലെ താരങ്ങൾ തമ്മിൽ തർക്കമുണ്ടായി.

മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപത്തെ ഓവറിൽ യശസ്വി ജയ്സ്വാൾ സമയം പാഴാക്കിയതാണ് തർക്കത്തിന് കാരണമായത്. ഇതോടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ് പവലിയനിലേക്ക് നടക്കുന്ന സമയത്ത് ഇംഗ്ലണ്ട് താരങ്ങൾ ജയ്സ്വാളിനെ വട്ടം കൂടി സ്ലെഡ്ജ് ചെയ്തു.

ജയ്സ്വാളിൻ്റെ പ്രവൃത്തി ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനും ഇഷ്ടമായില്ല. "അവസാന ഓവറിൽ അവൻ ചെയ്തത് എനിക്കിഷ്ടമായില്ല. ഇംഗ്ലണ്ട് ബാറ്റർമാർ സമയം പാഴാക്കിയെന്ന് ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ പരാതിപ്പെട്ടിരുന്നല്ലോ." റിക്കി പോണ്ടിങ് പറഞ്ഞു.

മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 396 റൺസിന് ഓൾഔട്ടായിരുന്നു. യശസ്വി ജയ്സ്വാൾ സെഞ്ചുറി നേടിയപ്പോൾ ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഫിഫ്റ്റിയടിച്ചു. രണ്ട് ദിവസവും ഒൻപത് വിക്കറ്റുകളും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 324 റൺസാണ്.