Karkidaka Masam 2024: ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ…; ആത്മവിശുദ്ധിയുടെ മറ്റൊരു കർക്കിടക മാസത്തിന് നാളെ തുടക്കം
Ramayana Masam 2024: അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ടാണ് വാല്മീകി മഹർഷി ശ്രീരാമൻ്റെ ചരിതമായ രാമായണം രചിച്ചത്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയാണ് ആ ഏഴു കാണ്ഡങ്ങൾ.

ഭക്തിസാന്ദ്രമായ രാമായണ മാസത്തിന് നാളെ തുടക്കമാകും. ഹൈന്ദവ വിശ്വാസ പ്രകാരം വളരെ പുണ്യമായ മാസമാണ് കർക്കടകം. വളരെയധികം ദുഖദുരിതങ്ങൾ ഏറുന്ന മാസമായ കർക്കടകത്തെ പഞ്ഞമാസമെന്നാണ് കേരളീയർ വിശേഷിപ്പിക്കുന്നത്. ഇതിനെ മറികടക്കാനാണ് പൂർവ്വികർ രാമായണ പാരായണ മാസമായി കർക്കടകം ആചരിച്ചുതുടങ്ങിയത്.

മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണം നൽകുന്നത്. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയാണ് രാമായണ മാസത്തിൽ ഉരുവിടുക. അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ടാണ് വാല്മീകി മഹർഷി ശ്രീരാമൻ്റെ ചരിതമായ രാമായണം രചിച്ചത്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയാണ് ആ ഏഴു കാണ്ഡങ്ങൾ.

രാമായണത്തിൽ ഉത്തമപുരുഷനായ രാമൻ്റെ യാത്രയെ മുൻനിർത്തിയാണ് കഥ നീങ്ങുന്നത്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നുമാണ് രാമായണത്തിലൂടെ പറയുന്നത്. ഭക്തിയോടെ രാമായണ പാരായണം നടത്തുന്നതിലൂടെ മനസും ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ശുദ്ധമാകുന്നുവെന്നാണ് വിശ്വസിക്കുന്നത്. രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം രാമായണം പാരായണം നടത്തണം.

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കേടുപാടുകളില്ലാത്ത രാമായണമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടതെന്നൊരു വിശ്വാസമുണ്ട്. പരിശുദ്ധമായ പീഠത്തിലോ, ഉയർന്ന സ്ഥലത്തോ വച്ചുവേണം രാമായണം വയ്ക്കേണ്ടത്. തറയിൽ വയ്ക്കാൻ പാടില്ലെന്നതും ഒരു വിശ്വാസമാണ്. കൂടാതെ രാമായണം വായിക്കുന്നയാൾ വടക്കോട്ട് ഇരുന്നായിരിക്കണം പാരായണം നടത്തേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാനെത്തത് നിർബന്ധമാണ്. ഈ സമയം മനസ് ഏകാഗ്രമായിരിക്കണം.

രാമായണപാരായണം ആരംഭിക്കുന്നത് ''ശ്രീരാമ രാമ രാമ ''എന്ന ബാലകാണ്ഡത്തിലെ ഭാഗത്തിൽ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ''ശ്രീരാമ രാമ രാമ ''എന്ന ഭാഗം ജപിക്കണമെന്നത് വിശ്വാസമായി കണക്കാക്കുന്നു. ഇതുകൂടാതെ ഓരോ ദിവസവും ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തു നിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കുന്ന തരത്തിലാവണം പാരായണം.

യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തു നിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുതെന്നാണ് വിശ്വാസത്തിൽ പറയുന്നത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുകയാണെങ്കിൽ അത് വളരെ ഉത്തമമാണ്. രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഭഗവാൻ ഹനുമാന്റെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം.