Mpox: ലോകവ്യാപകമായി എംപോക്സ് പടർന്നുപിടിക്കുന്നു; കേരളത്തിലും ജാഗ്രത
Mpox Viral Desease Kerala : ലോകവ്യാപകമായി എംപോക്സ് പകർച്ചവ്യാധി പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ കേരളത്തിലും അതീവജാഗ്രത. ഇതിനകം 116 രാജ്യങ്ങളിൽ സ്ഥിരീകരിച്ച എംപോക്സിൽ ഒരു ലക്ഷത്തിലധികം പേർ രോഗബാധിതരായെന്നാണ് കണക്ക്.

ലോകവ്യാപകമായി എംപോക്സ് പകർച്ചവ്യാധി പടർന്നുപിടിയ്ക്കുന്നു. ഇതിനകം 116 രാജ്യങ്ങളിലാണ് എംപോക്സ് രോഗബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത എംപോക്സ് വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നു. ഇതോടെ കേരളവും ജാഗ്രതയിലാണ്. ഇതിനോടകം ഒരു ലക്ഷം പേർക്ക് എംപോക്സ് ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

നിരവധി രാജ്യാന്തര യാത്രക്കാർ എത്തുന്നതിനാൽ ആളുകൾ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കം പുലർത്തുന്നവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. 2022ൽ യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയെ തുടർന്ന് ഇയാൾ രോഗമുക്തി നേടുകയും ചെയ്തു.

എംപോക്‌സിൻ്റെ അതീവ ഗുരുതര വകഭേദം സ്വീഡനിൽ സ്ഥിരീകരിച്ചതായി ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി അറിയിച്ചിരുന്നു. എംപോക്‌സിന്റെ ക്ലേഡ് വൺ രൂപാന്തരത്തെ തുടർന്നുള്ള രോഗബാധയാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ ആഫ്രിക്കയിലെ എംപോക്‌സ് ബാധിത മേഖല സന്ദർശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന.

ക്ലേഡ് വൺ, ക്ലേഡ് ടു എന്നിങ്ങനെ എംപോക്‌സിന് പ്രധാനമായും രണ്ടു വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 2022-ൽ ക്ലേഡ് ടു മങ്കിപോക്‌സ് ബാധയെ തുടർന്ന് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻരാജ്യങ്ങളിൽ എംപോക്‌സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കോംഗോയിലാണ് രോഗവ്യാപനം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് സമീപത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് രോഗം പകർന്നു. അഞ്ഞൂറിലേറെപ്പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഗുരുതരമായ ജാഗ്രതാനിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ.