AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി

A lottery ticket worth Rs 1 crore, allegedly snatched: ലോട്ടറി ടിക്കറ്റ് സമർപ്പിക്കാൻ നിശ്ചിത സമയപരിധി കഴിഞ്ഞാൽ പ്രത്യേക സാഹചര്യങ്ങളിൽ 90 ദിവസം വരെ ജില്ലാ ലോട്ടറി ഓഫീസർക്ക് സമയം അനുവദിക്കാം. എന്നാൽ ഈ കേസിൽ കോടതി ഇടപെടൽ ഇല്ലാതെ തുടർനടപടികൾ സാധ്യമല്ല. നികുതി കഴിഞ്ഞ് ലഭിക്കേണ്ട 62,50,000 രൂപ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.

Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
കേരള ലോട്ടറിImage Credit source: Social Media
Aswathy Balachandran
Aswathy Balachandran | Published: 30 Jan 2026 | 06:33 PM

കണ്ണൂർ: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത തുടരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി വകുപ്പിന് മുൻപാകെ ഹാജരാക്കേണ്ട അവസാന തീയതി ഇന്നാണ്. എന്നാൽ, ഇതുവരെ ടിക്കറ്റ് കണ്ടെത്താനോ ആരെങ്കിലും ഹാജരാക്കാനോ തയ്യാറായിട്ടില്ല. പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിന് സമ്മാനിച്ച ‘സ്ത്രീ ശക്തി’ (SL 804592) ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയാണ് ഈ നാടകീയ സംഭവങ്ങൾ.

കഴിഞ്ഞ ഡിസംബർ 30-നാണ് സാദിഖിന് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി തട്ടിയെടുത്തെന്നായിരുന്നു സാദിഖിന്റെ ആദ്യ പരാതി. എന്നാൽ, ലോട്ടറി ടിക്കറ്റ് അനധികൃതമായി മറിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സമ്മാനത്തുകയേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം സാദിഖിനെ സമീപിച്ചത്.

അന്വേഷണം വഴിമുട്ടുന്നു

 

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തെങ്കിലും പരാതിക്കാരൻ പ്രതികളെ തിരിച്ചറിഞ്ഞില്ല. ഇതോടെ കേസ് അന്വേഷണം പ്രതിസന്ധിയിലായി. ഇതിനിടെ, ടിക്കറ്റ് തട്ടിക്കൊണ്ടുപോയതല്ലെന്നും കൈമോശം വന്നതാണെന്നും കാണിച്ച് പരാതി പിൻവലിക്കാൻ സാദിഖ് കോടതിയെ സമീപിച്ചതും ഒത്തുതീർപ്പ് ശ്രമങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ഇനി എന്ത് സംഭവിക്കും?

 

ലോട്ടറി ടിക്കറ്റ് സമർപ്പിക്കാൻ നിശ്ചിത സമയപരിധി കഴിഞ്ഞാൽ പ്രത്യേക സാഹചര്യങ്ങളിൽ 90 ദിവസം വരെ ജില്ലാ ലോട്ടറി ഓഫീസർക്ക് സമയം അനുവദിക്കാം. എന്നാൽ ഈ കേസിൽ കോടതി ഇടപെടൽ ഇല്ലാതെ തുടർനടപടികൾ സാധ്യമല്ല. നികുതി കഴിഞ്ഞ് ലഭിക്കേണ്ട 62,50,000 രൂപ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ടിക്കറ്റ് ഹാജരാക്കിയാലും പോലീസ് കേസുള്ളതിനാൽ കോടതി ഉത്തരവില്ലാതെ തുക നൽകില്ലെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി.

പ്രതികളും പരാതിക്കാരനും തമ്മിൽ രഹസ്യമായി ഒത്തുതീർപ്പിലെത്തിയതായും അതിന്റെ ഭാഗമായാണ് മൊഴി മാറ്റിയതെന്നും പോലീസ് സംശയിക്കുന്നു. ടിക്കറ്റുമായി ആരെങ്കിലും എത്തിയാൽ തന്നെ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. നഷ്ടപ്പെട്ട ഭാഗ്യം സാദിഖിന് തിരികെ കിട്ടുമോ അതോ ലോട്ടറി തുക സർക്കാരിലേക്ക് കണ്ടുകെട്ടുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.