Olympics 2024 : 12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി; ഡച്ച് വോളിബോൾ താരത്തെ കൂവി ഒളിമ്പിക്സ് കാണികൾ
Olympics 2024 Steven Van De Velde : 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡച്ച് ബീച്ച് വോളി താരത്തെ കൂവി ഒളിമ്പിക്സ് കാണികൾ. പ്രതി ശിക്ഷ അനുഭവിച്ചെന്നും ഒളിമ്പിക്സ് ടീമിൽ ഇടം പിടിക്കാൻ അവകാശമുണ്ടെന്നും ഡച്ച് ഒളിമ്പിക്സ് കമ്മറ്റി പറഞ്ഞു.

Olympics 2024 Steven Van De Velde (Image Courtesy - AFP)
- ഒളിമ്പിക്സ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഒളിമ്പിക്സിൽ ആദ്യ മെഡൽ ഷൂട്ടിംഗിലൂടെയാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്നലെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ മനു ഭാകർ ഇന്ത്യക്കായി വെങ്കലം നേടി. ഒളിമ്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും താരം നേടി.
- ഇത്തവണ ഒളിമ്പിക്സിൽ തുടക്കം മുതൽ വിവാദങ്ങളുണ്ട്. ആദ്യ ഇവൻ്റായ അർജൻ്റീന- മൊറോക്കോ ഫുട്ബോൾ മത്സരത്തിൽ തന്നെ വിവാദമുണ്ടായി. അർജൻ്റീന നേടിയ ഗോൾ 2 മണിക്കൂറിന് ശേഷം അയോഗ്യമാക്കിയതും മൊറോക്കൻ കാണികൾ പിച്ച് കയ്യേറിയതുമൊക്കെ വിവാദങ്ങളിൽ ഇടം നേടി. ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു വിവാദവും ഉണ്ടായിരിക്കുകയാണ്.
- 12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഡച്ച് ഒളിമ്പിക്സ് ടീമിൽ ഉൾപ്പെട്ടതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഡച്ച് ബീച്ച് വോളി ടീമിൽ ഉൾപ്പെട്ട സ്റ്റീവൻ വാൻ ഡെ വെൽദെയെ കൂവി കാണികൾ പ്രതിഷേധമറിയിച്ചു. താരത്തിൻ്റെ ആദ്യ ഒളിമ്പിക്സാണിത്. 2016ൽ പീഡനക്കേസിൽ അറസ്റ്റിലായ സ്റ്റീവൻ ഒരു വർഷം തടവിലായിരുന്നു.
- ഫേസ്ബുക്കിലൂടെയാണ് താരം യുകെക്കാരിയായ പെൺകുട്ടിയുമായി പരിചയത്തിലാവുന്നത്. തുടർന്ന് 2014ൽ ആംസ്റ്റർഡാമിൽ നിന്ന് യുകെയിലേക്ക് പറന്ന സ്റ്റീവൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നാല് വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 12 മാസമേ ഇയാൾ തടവിൽ കിടന്നുള്ളൂ. ഇത് പൊതുജനങ്ങൾക്കിടയിൽ കനത്ത പ്രതിഷേധമുണ്ടാക്കിയിരുന്നു.
- കുറ്റത്തിനുള്ള ശിക്ഷ സ്റ്റീവൻ അനുഭവിച്ചുകഴിഞ്ഞെന്നും അദ്ദേഹത്തിന് ടീമിൽ ഉൾപ്പെടാൻ എല്ലാ അവകാശവുമുണ്ടെന്നും ഡച്ച് ഡച്ച് ഒളിമ്പിക് കമ്മറ്റി പറഞ്ഞു. എന്നാൽ, ഈ തീരുമാനം ഞെട്ടിക്കുന്നതാണെന്നാണ് യുകെ ഒളിമ്പിക്സ് അധികൃതർ പ്രതികരിച്ചു.