VS Achuthanandan: പാവങ്ങൾക്കായി ചെങ്കൊടിയേന്തിയ സഖാവ്, വിഎസിന്റെ സമരവഴിയേ…
VS Achuthanandan: സ്വന്തം ആത്മക്കഥയ്ക്ക് പേര് കണ്ടുപിടിക്കാൻ വിഎസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, കേരളത്തിന്റെ പോരാട്ട വീര്യത്തിന്റെ ജീവിതത്തിന് ഇതിലും അനുയോജ്യമായ മറ്റൊരു പേരില്ല, 'സമരം തന്നെ ജീവിതം'....

വിഎസിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരമായിരുന്നു പെമ്പിള ഒരുമൈ. മൂന്നാറിലെ തൊഴിലാളി സ്ത്രീകൾ മതിയായ ശമ്പളവും ബോണസും പെന്‍ഷനുമില്ലാതെ ഇനി കൊളുന്ത് നുള്ളാനില്ലെന്ന് പ്രഖ്യാപിച്ച് സംഘടിതമായി പണിമുടക്കി. സകല എസ്റ്റേറ്റുകളില്‍ നിന്നും സ്ത്രീകള്‍ ഒഴുകി വന്നതോടെ മൂന്നാര്‍ ടൗണ്‍ ജനസാഗരമായി.

സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാനെത്തിയ കക്ഷി രാഷ്ട്രീയകാരെ ആട്ടിയൊടിച്ച കർഷക സ്ത്രീകൾ കേരളത്തിന്റെ സമരനായകനെ മാത്രം വിശ്വസിച്ചു. സഖാവ് സമരഭൂമിയിലെത്തണമെന്ന് അവർ ആഗ്രഹിച്ചു. സമരത്തിന്റെ ഒമ്പതാം ദിവസം വിഎസ് മൂന്നാറിലെത്തി.

കമ്പനികളുടെ തൊഴിലാളി വിരുദ്ധതയ്ക്കെതിരെയും ട്രേഡ് യൂണിയനുകളുടെ വീഴ്ചയ്ക്കതിരെയും അദ്ദേഹം ശബ്ദമുയർത്തി. ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ തിരിച്ചുപോകില്ലെന്ന വിഎസിന്റെ പ്രഖ്യാപനം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ അധികാരികളെ നിർബന്ധിതരാക്കി.

മിച്ചഭൂമി സമരങ്ങളിലും പട്ടയസമരങ്ങളിളിലും നഴ്‌സുമാമാരുടെ സമരങ്ങളിലും ഒക്കെ വിഎസ് പലകാലത്തായി പങ്കാളിയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരായ സമരങ്ങളിലൂടെയും തൊഴിലാളി-സർവീസ് മേഖലയിലെ സമരങ്ങളിലൂടെയും ഒക്കെ അദ്ദേഹം നീതിക്കായി പോരാടി.

1996-97 കാലത്ത് മാങ്കൊമ്പില്‍ വിഎസിന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിനിരത്തില്‍ സമരവും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി. നെല്‍പ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകള്‍ തിരിയുന്നതിനെതിരെ ആയിരുന്നു പ്രധാനമായും ഈ സമരം. ഇതോടെ കർഷക തൊഴിലാളികൾക്ക് ജോലി നഷ്‌ടമാവുന്ന സാഹചര്യം ഉണ്ടാവുകയായിരുന്നു.