വീട്ടില്‍ കലിപ്പ് സീന്‍! കളിക്കാന്‍ വിടില്ലെന്ന് കട്ടായം പറഞ്ഞ് അച്ഛന്‍; തടസങ്ങളെ മറികടന്ന ആഖിബിന്റെ പോരാട്ടം
Inspiring journey of Auqib Nabi: ആഖിബ് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബിസിസിഐ സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് നേതൃത്വം നല്‍കിയ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഖിബ് ആഗ്രഹിച്ചെങ്കിലും പിതാവ് ഗുലാം അലി സമ്മതിച്ചില്ല.

Auqib Nabi Test Team
ക്രിക്കറ്റ് കളിക്കാന്‍ പോകണമെന്ന് പറയുമ്പോള്‍ ‘മര്യാദയ്ക്കിരുന്ന് രണ്ടക്ഷരം പഠിക്കൂ’വെന്ന് പറയാത്ത മാതാപിതാക്കള്‍ വിരളമായിരിക്കും. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാത്ത മിഡില്‍ ക്ലാസ് കുടുംബങ്ങളിലെ കുട്ടികളും കുറവായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തിയ ജമ്മു കശ്മീര്‍ പേസര്‍ ആഖിബ് നബിയും അത്തരം അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട്. ആഖിബ് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബിസിസിഐ സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് നേതൃത്വം നല്‍കിയ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഖിബ് ആഗ്രഹിച്ചെങ്കിലും പിതാവ് ഗുലാം അലി സമ്മതിച്ചില്ല.
സ്‌കൂള്‍ അധ്യാപകനായ ഗുലാം അലിക്ക് മകന്റെ ക്രിക്കറ്റ് ഭ്രമത്തില്‍ ഒട്ടും താല്‍പര്യമില്ലായിരുന്നു. ആഖിബ് പഠിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു അദ്ദേഹം; അതെ, ഒരു ‘ടിപ്പിക്കല്‍’ പിതാവ്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കൂവെന്നായിരുന്നു ആ പിതാവ് മകന് നല്‍കിയ ഉപദേശം.
സുബൈര്‍ ദാറിന്റെ ഇടപെടല്‍
ആഖിബിന്റെ പിതാവിന്റെ നിലപാട് താരത്തിന്റെ ആദ്യ ക്ലബ് ക്യാപ്റ്റനായിരുന്ന സുബൈര്‍ ദാറിന് മനസിലായി. മകന് കിട്ടുന്നത് വലിയ അവസരമാണെന്നും, അത് നഷ്ടപ്പെടുത്തരുതെന്നും സുബൈര്‍ ദാര്‍ ഗുലാം അലിയെ ബോധ്യപ്പെടുത്തി. ഒടുവില്‍ മനസില്ലാ മനസോടെ ഗുലാം അലി അയഞ്ഞു. ആഖിബിന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ ‘ടേണിങ് പോയിന്റ്’.
ക്യാമ്പില്‍ പങ്കെടുക്കണമെങ്കില്‍ ചെന്നൈയിലേക്ക് പോകണം. പക്ഷേ മകന്‍ ശ്രീനഗറില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിനില്‍ പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അദ്ദേഹം പതിനായിരം രൂപ സംഘടിപ്പിച്ചു, മകനോട് വിമാനത്തില്‍ യാത്ര ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഐപിഎല്‍ താരലേലത്തില്‍ ആഖിബ് വന്‍ തുക സ്വന്തമാക്കിയപ്പോള്‍, ഗുലാം അലിക്കും സുബൈര്‍ ദാറിനും പങ്കുവെയ്ക്കാനുണ്ടായിരുന്നത് പഴയ ഈ ഓര്‍മ്മകളായിരുന്നു. സുബൈര്‍ ദാര്‍ പിടിഐയോട് പറഞ്ഞ കാര്യങ്ങളാണിവ.
Also Read: ഷമിയെ അഗാർക്കർക്ക് വേണ്ട, മനസിലിരിപ്പ് വ്യക്തം! ബുംറയ്ക്ക് പകരക്കാരനായി ആഖിബ് നബി ടെസ്റ്റ് ടീമിൽ
‘ഞാന്‍ പണം നല്‍കണോ?’
ആഖിബിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സുബൈറിന് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും ആഖിബില്‍ ഒരു മാറ്റവുമില്ലെന്നാണ് സുബൈറിന്റെ കമന്റ്. വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ് ആഖിബ് എന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ആഖിബിന്റെ നിഷ്‌കളങ്കതയെക്കുറിച്ച് വാചാലനായ സുബൈര്‍ പഴയ ഒരു ഓര്‍മ്മ കൂടി പങ്കുവെച്ചു.
“ഏകദേശം 14 വയസ്സുള്ളപ്പോൾ, ഞങ്ങളുടെ ക്ലബ്ബായ ബാരാമുള്ള ക്രിക്കറ്റ് ക്ലബ്ബിനെതിരെ അവൻ കളിച്ചിരുന്നു. അന്ന് അവൻ വളരെ നന്നായി പന്തെറിയുകയും, 50 റൺസ് നേടി തന്റെ ടീമിനെ വിജയത്തിന് തൊട്ടടുത്ത് എത്തിക്കുകയും ചെയ്തു. മത്സരശേഷം ഞങ്ങളുടെ ക്ലബ്ബിൽ ചേരാൻ താല്പര്യമുണ്ടോ എന്ന് ഞാൻ അവനോട് ചോദിച്ചു. അപ്പോൾ അവൻ എന്നോട് ചോദിച്ചത്, ‘സഹോദരാ, കളിക്കാൻ ഞാൻ പണം നൽകേണ്ടതുണ്ടോ?’ എന്നായിരുന്നു. അവന്റെ ആ നിഷ്‌കളങ്കത എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു,” സുബൈറിന്റെ വാക്കുകള്‍.
English Summary
Auqib Nabi’s father initially rejected his chance to attend Glenn McGrath’s BCCI camp. As a schoolteacher, his father prioritized medical entrance exams over cricket. Club captain Zubair Dar convinced him not to miss the rare opportunity. His father then arranged ₹10,000 for Auqib to fly to Chennai for training.