BCCI: ബിസിസിഐ സെക്രട്ടറി ബെംഗളൂരുവിലേക്ക്; അടിയന്തര യോഗം ഉടന്‍; നിര്‍ണായകം
BCCI urgent meeting: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതില്‍ ബിസിസിഐ ആശങ്കയില്‍. ഈ സാഹചര്യത്തില്‍ ഞായറാഴ്ച നിര്‍ണായക യോഗം ചേരാന്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബെംഗളൂരുവിലേക്ക് തിരിച്ചു. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസ് മേധാവി വിവിഎസ് ലക്ഷ്മണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതില്‍ ബിസിസിഐ ആശങ്കയില്‍. ഈ സാഹചര്യത്തില്‍ ഞായറാഴ്ച നിര്‍ണായക യോഗം ചേരാന്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബെംഗളൂരുവിലേക്ക് തിരിച്ചു. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസ് (സിഒഇ) മേധാവി വിവിഎസ് ലക്ഷ്മണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിഒഇയിലെ പ്രവര്‍ത്തനങ്ങള്‍ ബിസിസിഐ സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി സെക്രട്ടറി സൈകിയ ബെംഗളൂരുവിൽ എത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു.
“വിവിഎസ് ലക്ഷ്മണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാര്‍ക്കര്‍ എന്നിവർ ഓൺലൈനായി യോഗത്തില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. പലവിധ ഊഹാപോഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സൈകിയയും ലക്ഷ്മണും മാധ്യമങ്ങളെ കണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകുമോ എന്നതും വ്യക്തമല്ല,” ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
പരിക്കിന്റെ പിടിയില്‍ നിരവധി താരങ്ങള്‍
ജസ്പ്രീത് ബുംറ, ബി സായ് സുദർശൻ, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് നിലവില്‍ പരിക്കിന്റെ പിടിയിലുള്ളത്. രഞ്ജി ട്രോഫിക്കിടെ പരിക്കേറ്റ ആകാശ് ദീപും സുഖം പ്രാപിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ് എന്നിവരും സെന്റർ ഓഫ് എക്സലൻസിലുണ്ട്.
2025 ആദ്യത്തോടെ നിതിൻ പട്ടേൽ രാജിവെച്ചതിന് ശേഷം ഒരു തലവനില്ലാതെയാണ് സ്പോർട്സ് സയൻസ് ടീം പ്രവർത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പരിക്കിന്റെ പിടിയിലുള്ള ഈ താരങ്ങളെയെല്ലാം എത്രയും വേഗം വീണ്ടും ഗ്രൗണ്ടിൽ തിരിച്ചെത്തിക്കുക എന്നതാണ് പ്രധാന വെല്ലുവിളി.
താരങ്ങളുടെ പരിക്ക് കൈകാര്യം ചെയ്യുന്ന രീതി, ഫിറ്റ്‌നസ് ക്ലിയറന്‍സിന്റെ നടപടിക്രമം തുടങ്ങിയ കാര്യങ്ങളില്‍ സിഒഇയും ഇപ്പോഴത്തെ സെലക്ഷൻ കമ്മിറ്റിയും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
Also Read: ഇതെന്ത് മറിമായം? 97 കിലോ ഭാരമുള്ള താരം ഇംഗ്ലണ്ട് പര്യടനത്തില്‍! ഫിറ്റ്‌നസ് വെറും ‘പ്രഹസനമോ’?
ഫിറ്റ്‌നസ് ക്ലിയറന്‍സ് വിവാദം
നേരത്തെ, അമിതഭാരമുണ്ടായിരുന്നിട്ടും ഹര്‍ഷിത് റാണയ്ക്ക് യുകെ പര്യടനത്തില്‍ ഫിറ്റ്‌നസ് ക്ലിയറന്‍സ് നല്‍കിയത് വിവാദമായിരുന്നു. ഈ നടപടി സെലക്ഷന്‍ കമ്മിറ്റിയെ ചൊടിപ്പിച്ചു. താരത്തിന് നാല് കിലോയോളം ഭാരം കൂടുതലുണ്ടായിരുന്നിട്ടും ക്ലിയറന്‍സ് നല്‍കിയതാണ് വിവാദമായത്. അതുപോലെ, ബുംറയും സുദർശനും ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഒന്നിലെങ്കിലും ലഭ്യമാകുമെന്നാണ് സെലക്ഷൻ കമ്മിറ്റിയെ ആദ്യം വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ ബുംറയും, സുദര്‍ശനും ഇപ്പോഴും പരിക്കില്‍ നിന്ന് മുക്തരായിട്ടില്ല. പന്തിന്റെ വേഗത മണിക്കൂറിൽ 7 മുതൽ 8 കിലോമീറ്റർ വരെ കൂട്ടാൻ ശ്രമിച്ചത് നിതീഷ് റെഡ്ഡിയുടെ പരിക്കിന് കാരണമായി. ഇതും വിവാദമായിരുന്നു.
പുതിയ ഫിറ്റ്‌നസ് ഡ്രില്ലുകളെക്കുറിച്ച് പതിവായി കളിക്കുന്ന താരങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരങ്ങളുടെ ഫിറ്റ്‌നസിന് അടിസ്ഥാന മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ്.
English Summary
BCCI Secretary Devajit Saikia has rushed to Bengaluru for an urgent fitness review. He will meet Head of Cricket VVS Laxman following a major injury crisis in Team India. Key stars including Jasprit Bumrah and Hardik Pandya are currently undergoing rehabilitation at the Centre of Excellence.