IPL 2026: സഞ്ജു തിളങ്ങിയപ്പോള്‍ ചെന്നൈയും മിന്നി; സീസണിലെ ആദ്യ ജയം; ഡല്‍ഹിയെ തുരത്തി
Chennai Super Kings vs Delhi Capitals: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചു. 23 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 189 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ ആണ് ചെന്നൈയുടെ വിജയശില്‍പി. സഞ്ജു പുറത്താകാതെ 56 പന്തില്‍ 115 റണ്‍സ് നേടി.

സഞ്ജു സാംസൺ, ശിവം ദുബെ
ചെന്നൈ: തുടര്‍ച്ചയായ മൂന്ന് തോല്‍വിക്ക് ശേഷം ഒടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വാസ ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് ചെന്നൈ തോല്‍പിച്ചു. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 189 റണ്‍സിന് ഓള്‍ ഔട്ടായി.
ഓപ്പണര്‍മാരായ പഥും നിസങ്കയും, കെഎല്‍ രാഹുലും ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ഡല്‍ഹിക്ക് 61 റണ്‍സ് സമ്മാനിച്ചു. 10 പന്തില്‍ 18 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഖലീല്‍ അഹമ്മദാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ 24 പന്തില്‍ 41 റണ്‍സെടുത്ത പഥും നിസങ്കയെ അന്‍ഷുല്‍ കാംബോജും പുറത്താക്കി.
പിന്നാലെ ഡല്‍ഹിയുടെ കൂട്ടത്തകര്‍ച്ച ആരംഭിച്ചു. ഒമ്പത് പന്തില്‍ ആറു റണ്‍സെടുത്ത സമീര്‍ റിസ്‌വി, രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍, 14 പന്തില്‍ 17 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരെ അധിക നേരം നിലയുറപ്പിക്കാന്‍ ചെന്നൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. റിസ്‌വിയെയും, മില്ലറെയും ജാമി ഒവര്‍ട്ടണും, അക്‌സറിനെ ഗുര്‍ജപ്‌നീത് സിങുമാണ് പുറത്താക്കിയത്.
Also Read: Ruturaj Gaikwad: റുതുരാജിനെ പുറത്താക്കൂ! സഞ്ജുവിനൊപ്പം ഉര്‍വിള്‍ ഓപ്പണറാകട്ടെ; ആരാധകര്‍ കലിപ്പില്‍
തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഇമ്പാക്ട് പ്ലെയറായെത്തിയ അശുതോഷ് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ഡല്‍ഹിക്കായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. ഇതിനിടെ 10 പന്തില്‍ 19 റണ്‍സെടുത്ത അശുതോഷിനെ നൂര്‍ അഹമ്മദ് ഔട്ടാക്കി. രണ്ടു പന്തില്‍ നാലു റണ്‍സെടുത്ത ആഖിബ് നബിയെ ജാമി ഒവര്‍ട്ടണും പുറത്താക്കിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ അസ്തമിച്ച് തുടങ്ങി.
18.3 ഓവറില്‍ 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും ഓവര്‍ട്ടണ്‍ പുറത്താക്കിയതോടെ ഡല്‍ഹി തോല്‍വി ഉറപ്പിച്ചു. കുല്‍ദീപ് യാദവ്-ഏഴു പന്തില്‍ നാല്, ലുങ്കി എന്‍ഗിഡി-അഞ്ച് പന്തില്‍ മൂന്ന്, ടി നടരാജന്‍-രണ്ട് പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. നാല് വിക്കറ്റ് വീഴ്ത്തിയ ഒവര്‍ട്ടണും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാംബോജും ചെന്നൈയ്ക്കായി ബൗളിങില്‍ തിളങ്ങി.
സെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെയും (പുറത്താകാതെ 56 പന്തില്‍ 115), അര്‍ധ സെഞ്ചുറി നേടിയ ആയുഷ് മാത്രെയുടെയും (36 പന്തില്‍ 59), പുറത്താകാതെ 10 പന്തില്‍ 20 റണ്‍സെടുത്ത ശിവം ദുബെയുടെയും ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ചെന്നൈ 212 റണ്‍സ് അടിച്ചുകൂട്ടിയത്. 18 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് നിരാശപ്പെടുത്തി. മാത്രെ റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു.