AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

INDIA W vs PAKISTAN W: പൊരുതാന്‍ പോലുമാകാതെ പാകിസ്ഥാന്‍ തോറ്റോടി; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Women's Cricket World Cup India beat Pakistan: 88 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 159 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ 247, പാകിസ്ഥാന്‍-43 ഓവറില്‍ 159.

INDIA W vs PAKISTAN W: പൊരുതാന്‍ പോലുമാകാതെ പാകിസ്ഥാന്‍ തോറ്റോടി; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ഇന്ത്യന്‍ വനിതാ ടീം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 05 Oct 2025 23:13 PM

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 88 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 159 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ 247, പാകിസ്ഥാന്‍-43 ഓവറില്‍ 159. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് പാകിസ്ഥാന്‍ തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. നാലാം ഓവറില്‍ വെറും രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ മുനീബ അലിയെ ദീപ്തി ശര്‍മ റണ്ണൗട്ടാക്കി. സഹ ഓപ്പണര്‍ സദാഫ് ഷാംസിനും അധിക നേരം ക്രീസില്‍ തുടരാനായില്ല. ആറു റണ്‍സെടുത്ത ഷാംസിനെ ക്രാന്തി ഗൗഡ് വീഴ്ത്തി.

നാലാം നമ്പറില്‍ എത്തിയ അലിയ റിയാസിനെയും ഗൗഡ് വന്നപോലെ മടക്കി അയച്ചു. രണ്ട് റണ്‍സ് മാത്രമായിരുന്നു അലിയയുടെ സമ്പാദ്യം. നാലാം വിക്കറ്റില്‍ സിദ്ര അമീനും, നടാലിയ പെര്‍വയിസും നടത്തിയ ചെറുത്തുനില്‍പാണ് പാകിസ്ഥാന് അല്‍പമെങ്കിലും ആശ്വാസമായത്. 69 റണ്‍സാണ് ഈ കൂട്ടുക്കെട്ട് പാകിസ്ഥാന് സമ്മാനിച്ചത്. എന്നാല്‍ 46 പന്തില്‍ 33 റണ്‍സെടുത്ത നടാലിയയെ പുറത്താക്കി ക്രാന്തി ഗൗഡ് പാകിസ്ഥാന് അടുത്ത പ്രഹരം സമ്മാനിച്ചു.

തുടര്‍ന്ന് ക്രീസിലെത്തിയ ഒരാളെ പോലും നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ക്യാപ്റ്റന്‍ ഫാത്തിമ സന (രണ്ട് റണ്‍സ്), റമീന്‍ ഷമീം (ഗോള്‍ഡന്‍ ഡക്ക്) എന്നിവരെ ദീപ്തി ശര്‍മ പുറത്താക്കി. 22 പന്തില്‍ 14 റണ്‍സെടുത്ത സിദ്ര നവാസ് സ്‌നേഹ് റാണയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

Also Read: India W vs Pakistan W: വെടിക്കെട്ടിന് തിരികൊളുത്തി റിച്ച ഘോഷ്; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

വണ്‍ ഡൗണായി എത്തിയ സിദ്ര അമീനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. 106 പന്തില്‍ 81 റണ്‍സെടുത്ത സിദ്ര എട്ടാം വിക്കറ്റായി മടങ്ങിയതോടെ പാകിസ്ഥാന്റെ പതനം പൂര്‍ത്തിയായി. സ്‌നേഹ് റാണയാണ് സിദ്രയുടെ വിക്കറ്റെടുത്തത്. ദിയാന ബെയ്ഗ്-9 (റണ്ണൗട്ട്), സാദിയ ഇഖ്ബാല്‍-0 എന്നിവരും കൂടി പുറത്തായതോടെ പാകിസ്ഥാന്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ദീപ്തി ശര്‍മയാണ് സാദിയയെ പുറത്താക്കിയത്. നഷ്ര സന്ധു (രണ്ട് റണ്‍സ്) പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡും, ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റ് വീതവും, സ്‌നേഹ് റാണ രണ്ട് വിക്കറ്റും വീഴ്ത്തി. 46 റണ്‍സെടുത്ത ഹര്‍ലിന്‍ ഡിയോളായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ അടുത്ത മത്സരം ഒമ്പതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കും.