AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IND W vs SL W: നാരീശക്തിയില്‍ ലങ്കാദഹനം; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ശുഭാരംഭം

ICC Women's World Cup 2025 India Women vs Sri Lanka Women Match Result: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തകര്‍ത്തു. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ദീപ്തി ശര്‍മയും (മൂന്ന് വിക്കറ്റും, 53 റണ്‍സും), അമന്‍ജോത് കൗറും (ഒരു വിക്കറ്റും 57 റണ്‍സും) ആണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്

IND W vs SL W: നാരീശക്തിയില്‍ ലങ്കാദഹനം; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ശുഭാരംഭം
വനിതാ ലോകകപ്പിലെ ഇന്ത്യ-ശ്രീലങ്ക മത്സരം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 30 Sep 2025 | 11:42 PM

നിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തകര്‍ത്തു. സ്‌കോര്‍: ഇന്ത്യ-47 ഓവറില്‍ എട്ട് വിക്കറ്റിന് 269, ശ്രീലങ്ക-45.4 ഓവറില്‍ 211ന് ഓള്‍ ഔട്ട്. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ദീപ്തി ശര്‍മയും (മൂന്ന് വിക്കറ്റും, 53 റണ്‍സും), അമന്‍ജോത് കൗറും (ഒരു വിക്കറ്റും 57 റണ്‍സും) ആണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്. കൂടാതെ എന്‍ ചരണി രണ്ട് വിക്കറ്റും, പ്രതിക റാവലും, ക്രാന്തി ഗൗണ്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒക്ടോബര്‍ അഞ്ചിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നില്ല. ആറാം വിക്കറില്‍ ഓപ്പണര്‍ ഹാസിനി പെരേരയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ക്രാന്തി ഗൗഡ് ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു. 20 പന്തില്‍ 14 റണ്‍സെടുക്കാനെ ഹാസിനിക്ക് സാധിച്ചുള്ളൂ. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ചമരി അത്തപത്തുവും, ഹര്‍ഷിത സരമവിക്രമയും ലങ്കയ്ക്ക് 52 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സമ്മാനിച്ചു. 47 പന്തില്‍ 43 റണ്‍സെടുത്ത അത്തപത്തുവിന്റെ കുറ്റി തെറിപ്പിച്ച് ദീപ്തി ശര്‍മ ആ കൂട്ടുക്കെട്ട് തകര്‍ത്തു. അധികം വൈകാതെ സമരവിക്രമയും പുറത്തായി. 45 പന്തില്‍ 29 റണ്‍സെടുത്ത സമരവിക്രമയെ എന്‍ ചരണി എല്‍ബി ഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. പിന്നാലെ ലങ്ക കൂട്ടത്തകര്‍ച്ച നേരിട്ടു.

വിസ്മി ഗുണരത്‌നെയെ (28 പന്തില്‍ 11) എല്‍ഡബ്ല്യുവില്‍ വീഴ്ത്തി. 12 പന്തില്‍ 15 റണ്‍സെടുത്ത കാവിഷ ദില്‍ഹരിയും, 10 പന്തില്‍ ആറു റണ്‍സെടുത്ത അനുഷ്‌ക സഞ്ജീവനിയും ദീപ്തി ശര്‍മയ്ക്ക് മുന്നില്‍ വീണു. ചെറുത്തുനില്‍പിന് ശ്രമിച്ച നിലാക്ഷി ഡി സില്‍വയെ സ്‌നേഹ് റാണ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 29 പന്തില്‍ 35 റണ്‍സായിരുന്നു ഡി സില്‍വയുടെ സമ്പാദ്യം.

പിന്നെയെല്ലാം ചടങ്ങ് കഴിക്കുംപോലെയായിരുന്നു. വാലറ്റത്ത് സുഗന്ധിക കുമാരി-19 പന്തില്‍ 10, അച്ചിനി കുലസൂര്യ-31 പന്തില്‍ 17, ഉദേശിക പ്രബോധനി-പുറത്താകാതെ 26 പന്തില്‍ 14, ഇനോക രണവീര-എട്ട് പന്തില്‍ മൂന്ന് എന്നിവര്‍ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല.

Also Read: IND W vs SL W: ജീവവായു നല്‍കിയത് ദീപ്തി-അമന്‍ജോത് കൂട്ടുക്കെട്ട്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ദീപ്തി-അമന്‍ജോത് സഖ്യം

അര്‍ധ സെഞ്ചുറി നേടിയ അമന്‍ജോത് കൗറിന്റെയും, ദീപ്തി ശര്‍മയുടെയും ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 269 റണ്‍സ് നേടിയത്. അമന്‍ജോത് കൗര്‍ 56 പന്തില്‍ 57 റണ്‍സും, ദീപ്തി ശര്‍മ 53 പന്തില്‍ 53 റണ്‍സുമെടുത്തു. ഹര്‍ലിന്‍ ഡിയോള്‍-64 പന്തില്‍ 48, പ്രതിക റാവല്‍-59 പന്തില്‍ 37, സ്‌നേഹ് റാണ-15 പന്തില്‍ 28 നോട്ടൗട്ട് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ആറു വിക്കറ്റിന് 124 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഏഴാം വിക്കറ്റില്‍ ദീപ്തി-അമന്‍ജോത് സഖ്യം ചേര്‍ത്ത 103 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് കര കയറ്റിയത്. മഴ മൂലം മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു.

Follow Us