India vs England Oval Test: ഓവലില്‍ ഓപ്പണര്‍മാര്‍ മടങ്ങി, ഇന്ത്യയുടെ തുടക്കം പതര്‍ച്ചയോടെ
India vs England Oval Test Lunch Session: ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, ശാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലില്ല. പകരം കരുണ്‍ നായര്‍, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറല്‍ എന്നിവര്‍ അന്തിമ ഇലവനിലെത്തി

കെ.എൽ. രാഹുൽ
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നിരാശജനകമായ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 38 റണ്‍സെത്തിയപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. യശ്വസി ജയ്‌സ്വാളാണ് ആദ്യം പുറത്തായത്. ഒമ്പത് പന്തില്‍ രണ്ട് റണ്‍സെടുത്ത ജയ്‌സ്വാളിനെ ഗസ് അറ്റ്കിന്‍സണ്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. അധികം വൈകാതെ കെഎല്‍ രാഹുലും മടങ്ങി. 40 പന്തില്‍ 14 റണ്‍സെടുത്ത രാഹുലിനെ ക്രിസ് വോക്‌സ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 67 പന്തില്‍ 25 റണ്‍സുമായി സായ് സുദര്‍ശനും, 23 പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.
ഓവല്‍ ടെസ്റ്റില്‍ പ്രതികൂല കാലാവസ്ഥ ഭീഷണിയാണ്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പും മഴ പെയ്തു. ടോസ് ഇടുന്നതിനും മുമ്പും മഴ പെയ്തിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒല്ലി പോപ്പ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ പതിനഞ്ചാം മത്സരത്തിലാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടമാകുന്നത്.
നാല് മാറ്റങ്ങളോടെയാണ് ഇരുടീമുകളും മത്സരത്തിനിറങ്ങിയത്. ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, ശാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലില്ല. പകരം കരുണ്‍ നായര്‍, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജൂറല്‍ എന്നിവര്‍ അന്തിമ ഇലവനിലെത്തി. പരിക്കിന്റെ പിടിയിലാണ് പന്ത്. ബുംറയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.
പരിക്കേറ്റ ബെന്‍ സ്റ്റോക്‌സിന് പകരം ഒല്ലി പോപ്പാണ് ആതിഥേയരെ നയിക്കുന്നത്. സ്റ്റോക്‌സിനെ കൂടാതെ ജോഫ്ര ആര്‍ച്ചര്‍, ലിയം ഡോസണ്‍ ബ്രൈഡന്‍ കാര്‍സെ എന്നിവരും ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലില്ല. പകരം ജേക്കബ് ബെഥല്‍, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവര്‍ട്ടണ്‍, ജോഷ് ടോങ്ക് എന്നിവരാണ് കളിക്കുന്നത്.