India vs England: ‘ഗംഭീർ ഒരു ദുരന്തം’; മാഞ്ചസ്റ്റർ ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ എയറിൽ
Fans Criticize Gautam Gambhir: ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് രൂക്ഷ വിമർശനം. പരിശീലകനെന്ന നിലയിൽ ഗംഭീർ തികഞ്ഞ പരാജയമാണെന്നാണ് സോഷ്യൽ മീഡിയയുടെ കുറ്റപ്പെടുത്തൽ.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് വിമർശനം. ടെസ്റ്റ് പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീർ ഒരു ദുരന്തമാണെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു. കുൽദീപ് യാദവിനെ ടീമിൽ എടുക്കാത്തതും അൻഷുൽ കംബോജിന് അവസരം നൽകിയതുമൊക്കെ വിമർശനങ്ങൾക്ക് കാരണമാവുന്നുണ്ട്.
പ്രകടനം നോക്കുമ്പോൾ ഗംഭീർ കഴിഞ്ഞ അഞ്ച് പരിശീലകരെക്കാൾ മോശമാണ്. കഴിഞ്ഞ 14 ടെസ്റ്റുകളിൽ നിന്ന് ഗംഭീറിൻ്റെ കീഴിൽ ഇന്ത്യ വിജയിച്ചത് വെറും നാല് ടെസ്റ്റുകളിലാണ്. 9 എണ്ണത്തിൽ പരാജയപ്പെട്ടു. 2011-15 കാലയളവിൽ പരിശീലകനായിരുന്ന ഡങ്കൻ ഫ്ലച്ചറിൻ്റെ പേരിലായിരുന്നു ഇതുവരെയുള്ള മോശം റെക്കോർഡ്. ഫ്ലച്ചർ 14 ടെസ്റ്റുകളിൽ ആറിലും പരാജയപ്പെട്ടു.
ഗംഭീർ പരിശീലകസ്ഥാനം ഏറ്റെടുത്തത് മുതൽ പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പരിശീലക സംഘത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സപ്പോർട്ട് സ്റ്റാഫിനെ ഉൾപ്പെടുത്തിയ ഗംഭീർ കെകെആർ ഹർഷിത് റാണയെ ടീമിൽ പരിഗണിച്ചതും വിവാദമായി. ശ്രേയാസ് അയ്യർ, സർഫറാസ് ഖാൻ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയതിലും വിമർശനങ്ങൾ ശക്തമാണ്.




ഗംഭീറിന് കീഴിൽ ഇതിനകം ഇന്ത്യ രണ്ട് പരമ്പരകൾ പരാജയപ്പെട്ടു. ന്യൂസീലൻഡിന് കീഴിൽ സ്വന്തം നാട്ടിൽ 3-0ൻ്റെ നാണം കെട്ട തോൽവിയിൽ തുടങ്ങിയ ഇന്ത്യ ഓസ്ട്രേലിയയിൽ ചെന്ന് ബോർഡർ – ഗവാസ്കർ ട്രോഫിയും കൈവിട്ടു. മാഞ്ചസ്റ്റർ ടെസ്റ്റ് തോറ്റാൽ ഇത് തുടരെ മൂന്ന് പരമ്പരകളാവും. ഗംഭീറിനെ സംബന്ധിച്ച് നിർണായകമായ പരമ്പരയും ടെസ്റ്റുമാണിത്. ഇതിനകം തന്നെ ബിസിസിഐയ്ക്ക് ഗംഭീറിലുള്ള വിശ്വാസം നഷ്ടമായെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പരമ്പര കൈവിട്ടാൽ താരത്തെ ടെസ്റ്റ് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നും സൂചനകളുണ്ട്.
മാഞ്ചസ്റ്റർ ടെസ്റ്റിൻ്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 358 റൺസിന് പുറത്തായി. ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സിൽ 186 റൺസിൻ്റെ ലീഡാണ് നിലവിൽ ഉള്ളത്.