India vs New Zealand: ന്യൂസീലൻഡിനെ ബാറ്റിംഗിനയച്ച് ഇന്ത്യ; അർഷ്ദീപ് സിംഗിന് ടീമിൽ ഇടമില്ല
New Zealand Bat First: ആദ്യ ഏകദിനത്തിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡ് ബാറ്റ് ചെയ്യുന്നു. ഇന്ത്യൻ ടീമിൽ അർഷ്ദീപ് സിംഗിന് ഇടമില്ല.
ആദ്യ ഏകദിനത്തിൽ ന്യൂസീലൻഡിനെ ബാറ്റിംഗിനയച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂസീലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ അർഷ്ദീപ് സിംഗിനും നിതീഷ് കുമാർ റെഡ്ഡിക്കും അവസരം ലഭിച്ചില്ല. പ്രസിദ്ധ് കൃഷ്ണ ടീമിൽ ഇടംപിടിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന്.
മുഹമ്മദ് സിറാജും ഹർഷിത് റാണയും ചേർന്നാണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പൺ ചെയ്തത്. ന്യൂസീലൻഡ് നിരയിൽ ഡെവോൺ കോൺവെയും ഹെൻറി നിക്കോളാസും ചേർന്ന് ബാറ്റിംഗ് ഓപ്പൺ ചെയ്തു. മൂന്നാം പേസറായി ഇന്ത്യൻ ടീമിലുള്ളത് പ്രസിദ്ധ് കൃഷ്ണയാണ്. കുൽദീപ് യാദവാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ സ്പിൻ ഓപ്ഷനായി ടീമിലുണ്ട്. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരാണ് ബാറ്റിംഗ് വിഭാഗത്തിലുള്ളത്.
കിവീസ് നിരയിൽ സർപ്രൈസുകളില്ല. ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, സകാരി ഫോക്സ് എന്നിവരാണ് ടീമിലെ ഓൾറൗണ്ട് ഓപ്ഷനുകൾ. ഇന്ത്യൻ വേരുകളുള്ള ആദിത്യ അശോകാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ. കെയിൽ ജമീസൺ, ക്രിസ്റ്റ്യൻ ക്ലാർക്ക് എന്നിവരും പേസർമാരായി ടീമിലുണ്ട്. ഇന്ത്യൻ ടീമിൽ ആറ് ബൗളിംഗ് ഓപ്ഷനുകളും ഏഴ് ബാറ്റിംഗ് ഓപ്ഷനുകളുമുണ്ട്. ന്യൂസീലൻഡ് നിരയിൽ ഏഴ് ബൗളിംഗ് ഓപ്ഷനുകളും എട്ട് ബൗളിംഗ് ഓപ്ഷനുകളുമാണ് ഉള്ളത്.
മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ മാസം 14, 18 തീയതികളിലായി അടുത്ത രണ്ട് മത്സരങ്ങൾ നടക്കും. പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേലിനെ ടീമിൽ പരിഗണിച്ചിട്ടുണ്ട്.