IND vs NZ ODI: കടുത്ത ഷെഡ്യൂള്‍ വില്ലനായി; ഏകദിന ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; സഞ്ജുവിന് വിളിയെത്തുമോ?
India vs NZ Series : ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്നതിനായി ശുഭ്മാന്‍ ഗിൽ, ജസ്പ്രീത് ബുമ്ര, കെ. എൽ. രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് അവസാന രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ചേക്കാം.

പ്രതീകാത്മക ചിത്രം
ന്യൂസിലാൻഡിനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യ ചില പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യത. രണ്ടുമാസം നീളുന്ന ന്യൂസിലാൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി-20, അഞ്ച് ഏകദിനങ്ങൾ, രണ്ട് ടെസ്റ്റുകൾ എന്നിവയാണ് കളിക്കേണ്ടത്. നവംബർ 15-ന് നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷം തന്നെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനാല്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കാത്ത സാഹചര്യമുണ്ടാകും. ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്നതിനായി ശുഭ്മാന്‍ ഗിൽ, ജസ്പ്രീത് ബുമ്ര, കെ. എൽ. രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് അവസാന രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ചേക്കാമെന്ന് ‘ദൈനിക് ജാഗ്രൺ’ റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത ഷെഡ്യൂൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിനെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്. ഹെഡ് കോച്ച് ഗൗതം ഗംഭീർ, ബൗളിംഗ് കോച്ച് മോര്‍ണി മോർക്കൽ, അസിസ്റ്റന്റ് കോച്ച് സിതാംഷു കോട്ടക്, ഫീൽഡിംഗ് കോച്ച് സുഭദീപ് ഘോഷ് എന്നിവരടങ്ങുന്ന നാലംഗ സംഘത്തിലെ രണ്ടുപേർ ഏകദിന ടീമിനൊപ്പം തുടരും. ബാക്കി രണ്ടുപേർ ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്കൊപ്പം വെല്ലിംഗ്ടണിലേക്ക് യാത്ര തിരിക്കുകയും ആദ്യ ടെസ്റ്റിനുള്ള തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ടീമുമായി ആലോചിച്ചില്ല?
പരമ്പരയുടെ സമയക്രമം നിശ്ചയിച്ചപ്പോൾ ഇന്ത്യൻ ടീമുമായി ആലോചിച്ചിരുന്നില്ലെന്നും, ഇത് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി താരങ്ങളുടെ ജോലിഭാരത്തെക്കുറിച്ചും തയ്യാറെടുപ്പ് സമയത്തെക്കുറിച്ചും ആശങ്കകൾക്ക് വഴിവെച്ചതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.
Also Read: Sanju Samson: “സഞ്ജുവിനെ വെറുതെ വിടൂ, അദ്ദേഹം സ്വതന്ത്രമായി കളിക്കട്ടെ”! പിന്തുണച്ച് മുന്‍ വനിതാതാരം
ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ഒക്ടോബര്‍ 22-ന് ആരംഭിക്കും. ഒക്ടോബര്‍ 22, 24, 27, 30, നവംബര്‍ ഒന്ന് തീയതികളില്‍ ടി20 മത്സരങ്ങള്‍ നടക്കും. നവംബര്‍ നാല്, ഏഴ്, 10, 13, 15 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. ആദ്യ ടെസ്റ്റ് മത്സരം നവംബര്‍ 19 മുതല്‍ 23 വരെയും, രണ്ടാമത്തേത് നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നു വരെയുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
സഞ്ജു ഏകദിന ടീമിലെത്തുമോ?
റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ കെ.എല്‍. രാഹുലിന് വിശ്രമം അനുവദിച്ചാല്‍ സഞ്ജു സാംസണ് അത് നേരിയ സാധ്യത തുറക്കും. രാഹുലിന് വിശ്രമം അനുവദിച്ചാല്‍ പകരം ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ സ്‌ക്വാഡിലേക്ക് കണ്ടെത്തേണ്ടി വരും. ഇതില്‍ ഇഷാന്‍ കിഷനായിരിക്കും ഒരാള്‍. രണ്ടാമനായി സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍ എന്നിവരില്‍ ഒരാള്‍ ടീമിലെത്താനാണ് സാധ്യത.
English Summary
Scheduling congestion may force India to rest key players for the final two ODIs against New Zealand.Star players like Shubman Gill and Jasprit Bumrah could be rested to prepare for the Test series. India’s coaching staff may be split into two groups to manage the tight itinerary. This workload management plan could open the door for Sanju Samson’s inclusion in the ODI squad.