India vs South Africa: ഇന്ത്യൻ ബൗളിംഗിനെ പിച്ചിച്ചീന്തി വാലറ്റം; ദക്ഷിണാഫ്രിക്ക പടുകൂറ്റൻ സ്കോറിലേക്ക്
South Africa First Innings Score vs India: ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക വമ്പൻ സ്കോറിലേക്ക്. സേനുരൻ മുത്തുസ്വാമിയും മാർകോ യാൻസനും ചേർന്നാണ് പ്രോട്ടിയസിനെ തകർപ്പൻ സ്കോറിലേക്ക് നയിക്കുന്നത്.

ഇന്ത്യ - ദക്ഷിണാഫ്രിക്ക
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക പടുകൂറ്റൻ സ്കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്യുന്ന ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 445 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വാലറ്റത്തിൻ്റെ സംഭാവനകൾ നിർണായകമായി. 109 റൺസ് നേടിയ സേണുരൻ മുത്തുസ്വാമിയാണ് നിലവിൽ ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ.
ഇരു ടീമുകളും സമാസമം പൊരുതിയ ആദ്യ ദിനത്തിന് ശേഷം കളി രണ്ടാം ദിവസത്തിലേക്കെത്തുമ്പോൾ പൂർണമായും ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണത്തിലാണ്. ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന സേനുരൻ മുത്തുസ്വാമിയും കെയിൻ വെറെയ്നും ചേർന്ന് പ്രോട്ടിയസിനെ 300 കടത്തി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 88 റൺസാണ് കൂട്ടിച്ചേർത്തത്. വെറെയ്നെ (45) മടക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും പിന്നാലെയെത്തിയ മാർക്കോ യാൻസും തകർത്തുകളിച്ചു.
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ യാൻസനൊപ്പം മുത്തുസ്വാമിയും ബൗണ്ടറികൾ കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കൻ സ്കോർ 400 കടന്നു. ഇതിനിടെ മുത്തുസ്വാമി സെഞ്ചുറിയും യാൻസൻ ഫിഫ്റ്റിയും തികച്ചു. കേവലം 53 പന്തിലാണ് യാൻസൻ അർദ്ധസെഞ്ചുറി തികച്ചത്. 97 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 109 റൺസ് നേടിയ മുത്തുസ്വാമിയെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു.
എയ്ഡൻ മാർക്രവും റയാൻ റിക്കിൾട്ടണും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ തന്നെ ഇവർ 82 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും പുറത്തായതിന് പിന്നാലെ മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ടെംബ ബാവുമയും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് 84 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി.