Iran crisis in dates : യുദ്ധത്തിൽ ഉലഞ്ഞ് ഈന്തപ്പഴ വിപണം, ഇനി നോമ്പുതുറയ്ക്ക് ഇരട്ടി ചിലവോ?
Middle East War Impact Kerala Dry Fruits Dates: സംഘർഷം നീണ്ടുനിന്നാൽ വില കുതിച്ചുയരും.കിലോയ്ക്ക് 600 രൂപ വരെയായേക്കാം എന്നാണ് പ്രതീക്ഷ. നിലവിൽ കിലോയ്ക്ക് 360–380 രൂപയാണ് വില.
കൊച്ചി: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് ഇറാനുമായുള്ള വ്യാപാരം തടസ്സപ്പെട്ടത് കേരളത്തിലെ ഈന്തപ്പഴം, ഡ്രൈഫ്രൂട്ട്സ് വിപണിയെ പ്രതിസന്ധിയിലാക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ പശ്ചിമേഷ്യയിൽ നിന്നുള്ള ചരക്കുനീക്കം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. റമസാൻ മാസത്തിൽ ഈന്തപ്പഴത്തിന് ഡിമാൻഡ് വർധിക്കുന്ന സമയത്തുണ്ടായ ഈ പ്രതിസന്ധി വരുംദിവസങ്ങളിൽ വിലക്കയറ്റത്തിന് കാരണമായേക്കും.
ഇറാൻ വിപണിയും കേരളവും
കേരളത്തിലെ ഈന്തപ്പഴ വിപണിയുടെ വലിയൊരു ഭാഗം ഇറാനെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ കാലം സൂക്ഷിച്ചുവെക്കാം എന്നതാണ് ഇറാനിയൻ ഈന്തപ്പഴങ്ങളുടെ പ്രത്യേകത. ഇതിനുപുറമെ പിസ്ത, ബദാം തുടങ്ങിയ ഉൽപ്പന്നങ്ങളും ഇറാനിൽ നിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യാറുണ്ട്.
നിലവിൽ റമസാൻ വിപണിക്കായി വ്യാപാരികൾ നേരത്തെ തന്നെ സ്റ്റോക്ക് എത്തിച്ചിട്ടുള്ളതിനാൽ ആദ്യ ആഴ്ചകളിൽ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ സംഘർഷം നീണ്ടുനിന്നാൽ വില കുതിച്ചുയരും.കിലോയ്ക്ക് 600 രൂപ വരെയായേക്കാം എന്നാണ് പ്രതീക്ഷ. നിലവിൽ കിലോയ്ക്ക് 360–380 രൂപയാണ് വില.
മാറുന്ന ഭക്ഷണശീലങ്ങൾ
മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഡ്രൈഫ്രൂട്ട്സ് ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയ കാലത്താണ് ഈ വിലക്കയറ്റം വരുന്നത്. സാധാരണക്കാർ മുതൽ അതിഥി തൊഴിലാളികൾ വരെ ഡ്രൈഫ്രൂട്ട്സ് ഉപയോഗിക്കുന്നത് വിപണിയിൽ വലിയ ചലനമുണ്ടാക്കും. ഇറാൻ ഉൽപ്പന്നങ്ങൾക്ക് പകരമായി അമേരിക്കയിൽ നിന്ന് പിസ്തയും ബദാമും വാൾനട്ടും എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. എങ്കിലും ഇറാനിയൻ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് വിപണിയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.