India Women vs Australia Women: റൺമല കീഴടക്കാൻ പൊരുതി ടീം ഇന്ത്യ; റെക്കോർഡ് ചേസിനരികെ വീണത് 43 റൺസിന്
Australia Women Wins Against India: ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതകൾ. അവസാന ഏകദിനത്തിൽ വിജയിച്ചാണ് ഓസീസിൻ്റെ പരമ്പര നേട്ടം.

ഇന്ത്യ - ഓസ്ട്രേലിയ
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ജയം. 43 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. 413 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 47 ഓവറിൽ 369 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 125 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ തിരിച്ചടി മുന്നിൽ നിന്ന് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി.
പടുകൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ഇന്ത്യക്ക് പ്രതിക റാവലും സ്മൃതി മന്ദനയും ചേർന്ന് തകർപ്പൻ തുടക്കം നൽകി. ആദ്യ പന്ത് മുതൽ ബൗണ്ടറി പിറന്നപ്പോൾ ഓസ്ട്രേലിയ വിയർത്തു. റാവലും (10), ഹർലീൻ ഡിയോളും (11) വേഗം മടങ്ങിയെങ്കിലും മന്ദന അപാര ഫോമിലായിരുന്നു. മൈതാനത്തിൻ്റെ നാല് ഭാഗത്തേക്കും പന്ത് പാഞ്ഞു. മൂന്നാം വിക്കറ്റിൽ കൂട്ടായി ഹർമൻപ്രീത് കൗർ എത്തിയതോടെ ഇന്ത്യ ഓവറിൽ 10 റൺസ് വീതം സ്കോർ ചെയ്ത് കുതിച്ചു. കേവലം 23 പന്തിലാണ് മന്ദന ഫിഫ്റ്റി തികച്ചത്. ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയുള്ള ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ ആക്രമണം തുടർന്ന താരം വെറും 50 പന്തിൽ മൂന്നക്കത്തിലെത്തി.
മറുവശത്ത് 32 പന്തിൽ ഹർമൻ ഫിഫ്റ്റി തികച്ചു. ഓസ്ട്രേലിയയിൽ നിന്ന് കളി തട്ടിയെടുത്തോടവെ ഹർമൻ വീണു. 52 റൺസ് നേടിയ താരം പുറത്തായത് മൂന്നാം വിക്കറ്റിൽ മന്ദനയുമൊത്ത് 121 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ടിൽ പങ്കാളിയായതിന് ശേഷമാണ്. പിന്നാലെ 63 പന്തിൽ 125 റൺസ് നേടിയ മന്ദനയും മടങ്ങി. 17 ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
റിച്ച ഘോഷ് (6), രാധ യാദവ് (18), അരുന്ധതി റെഡ്ഡി (10) എന്നിവർ വേഗം പുറത്തായെങ്കിലും എട്ടാം വിക്കറ്റിൽ സ്നേഹ് റാണയെ കൂട്ടുപിടിച്ച് ദീപ്തി ശർമ്മ പോരാട്ടം നയിച്ചു. 65 റൺസ് നീണ്ട ഈ കൂട്ടുകെട്ടിനിടെ 42 പന്തിൽ ദീപ്തി ഫിഫ്റ്റിയിലെത്തി. 72 റൺസ് നേടിയ ദീപ്തി ശർമ്മ പുറത്തായതോടെ ഇന്ത്യയുടെ പരാജയം ഉറപ്പിച്ചു. സ്നേഹ് റാണ (35), രേണുക സിംഗ് (2) എന്നിവർ പുറത്തായതോടെ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.