UAE Price hike: യുദ്ധമാണെങ്കിലും അമിത വില പാടില്ല, നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ, പിഴയിട്ടത് 1,76,000 ദിർഹം
UAE Cracks Down on Price Hikes: തത്സമയം വില നിലവാരം നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഈ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം മുതലെടുത്ത് വിപണിയിൽ അവശ്യസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ യുഎഇ സാമ്പത്തിക മന്ത്രാലയം നടപടി കടുപ്പിച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ വൻതോതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ലക്ഷക്കണക്കിന് ദിർഹം പിഴ ചുമത്തി. സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് വിപണികളിൽ നടത്തിയ 4,468 പരിശോധനകളിൽ നിന്നായി 554 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
ന്യായമായ കാരണങ്ങളില്ലാതെ വില വർധിപ്പിച്ച 449 വ്യാപാരികൾക്കും വിതരണക്കാർക്കും ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഇതുവരെ മൊത്തം 1,76,000 ദിർഹം പിഴയായി ഈടാക്കി കഴിഞ്ഞു. ദുബായിലെ അൽ അവീർ സെൻട്രൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തി. അവശ്യസാധനങ്ങളുടെ സ്റ്റോക്ക് കുറയുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിദിന നിരീക്ഷണം മന്ത്രാലയം ഉറപ്പാക്കുന്നുണ്ട്.
റമസാൻ വിപണിക്ക് പ്രത്യേക കർമപദ്ധതി
റമദാൻ മാസം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാൻ മന്ത്രാലയം പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. റമദാൻ കാലയളവിൽ മാത്രം വിപണി സുതാര്യമാക്കാൻ ഇത്രയും പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
തത്സമയം വില നിലവാരം നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഈ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
അന്യായമായ വിലവർധനവ് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരം അറിയിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. റമദാൻ നാളുകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നുണ്ടെന്നും അമിത ലാഭമെടുക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.