LSG vs RR: പന്തടക്കം ടോപ് ഓര്‍ഡറിലെ മൂന്ന് പേരും ‘ഡക്ക്’; ബാറ്റിങ് പോരായിരുന്നെന്ന് കുറ്റസമ്മതം; ഗോയങ്കയ്ക്ക് ചിരി
Lucknow Super Giants vs Rajasthan Royals: ബാറ്റിങിലെ പോരായ്മകള്‍ തങ്ങളെ നിരാശരാക്കുന്നുവെന്ന് ഋഷഭ് പന്ത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്റെ കുറ്റസമ്മതം. തനിക്ക് ഉത്തരമില്ലെന്നും, തോല്‍വിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രയാസമാണെന്നും പന്ത്. 40 റണ്‍സിനാണ് രാജസ്ഥാന്‍ ലഖ്‌നൗവിനെ തോല്‍പിച്ചത്.

ഋഷഭ് പന്ത്
ലഖ്‌നൗ: ബാറ്റിങിലെ പോരായ്മകള്‍ തങ്ങളെ നിരാശരാക്കുന്നുവെന്ന് തുറന്നുസമ്മതിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് പന്തിന്റെ കുറ്റസമ്മതം. തനിക്ക് ഉത്തരമില്ലെന്നും, തോല്‍വിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നല്ല, അകത്തുനിന്നാണ് ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
താനടക്കമുള്ളവര്‍ സമയമെടുത്ത്, കളിയെ കൂടുതല്‍ ആഴത്തില്‍ കൈകാര്യം ചെയ്യണമായിരുന്നു. ഒഴികഴിവുകള്‍ പറയാനില്ല. ഒരു ബാറ്റിങ് ഗ്രൂപ്പ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തണമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറ്റിമറിക്കാനുള്ള തങ്ങള്‍ക്ക് കരുത്ത് തങ്ങള്‍ക്കുണ്ടെന്നും പന്ത് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പരാഗിനും തൃപ്തിയില്ല
വിജയിച്ചെങ്കിലും തങ്ങളുടേത് മികച്ച പ്രകടനമായിരുന്നില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് പറഞ്ഞു. ബൗളര്‍മാരായ ജോഫ്ര ആര്‍ച്ചറിനും, നാന്ദ്രെ ബര്‍ഗറിനുമാണ് പരാഗ് വിജയത്തിന്റെ ക്രെഡിറ്റ് കൊടുക്കുന്നത്.
പവർപ്ലേയിൽ മൂന്ന് ഓവറുകൾ വീതം എറിയാൻ കഴിയുന്ന ഇത്രയും ഉയർന്ന നിലവാരമുള്ള ഫാസ്റ്റ് ബൗളർമാരെ ലഭിച്ചതിൽ താന്‍ ഭാഗ്യവാനാണെന്ന് പരാഗ് പറഞ്ഞു. അവരുടെ ലെങ്ത്, ലൈനുകൾ, ഞങ്ങൾ ഫീൽഡ് ചെയ്ത രീതി എന്നിവ മികച്ചതായിരുന്നുവെന്നും പരാഗ് കൂട്ടിച്ചേര്‍ത്തു.
ടോപ് ഓര്‍ഡറിലെ മൂന്നു പേരും ഡക്ക്
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിങ് നിരയുടെ മങ്ങിയ പ്രകടനമാണ് ലഖ്‌നൗവിന് തിരിച്ചടിയായത്. വെറും 160 റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍ 18 ഓവറില്‍ 119 റണ്‍സിന് ലഖ്‌നൗ ഔള്‍ ഔട്ടായി. ടോപ് ഓര്‍ഡറില്‍ മിച്ചല്‍ മാര്‍ഷ് ഒഴികെയുള്ളവരെല്ലാം ഡക്കായി. ഋഷഭ് പന്ത്, ആയുഷ് ബദോനി, ഐഡന്‍ മര്‍ക്രം എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. 41 പന്തില്‍ 55 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍.
മറ്റൊരു ബാറ്ററും 30 പോലും കടന്നില്ല. 25 പന്തില്‍ 22 റണ്‍സെടുത്ത നിക്കോളാസ് പൂരനും, 15 പന്തില്‍ 15 റണ്‍സെടുത്ത ഹിമ്മത് സിങുമാണ് മാര്‍ഷിന് പുറമെ രണ്ടക്കം കടന്ന മറ്റ് ലഖ്‌നൗ ബാറ്റര്‍മാര്‍. മുകുല്‍ ചൗധരി-മൂന്ന് പന്തില്‍ ഏഴ്, മുഹമ്മദ് ഷമി-നാലു പന്തില്‍ 6, മയങ്ക് യാദവ്-അഞ്ച് പന്തില്‍ അഞ്ച്, മൊഹ്‌സിന്‍ ഖാന്‍-0, ദിഗ്വേഷ് രഥി-രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ലഖ്‌നൗ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
രാജസ്ഥാനു വേണ്ടി ജോഫ്ര ആര്‍ച്ചറും, നാന്ദ്രെ ബര്‍ഗറും, ബ്രിജേഷ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയും, രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു. രാജസ്ഥാന്റെ എല്ലാ ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി.
രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കും കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ല. പുറത്താകാതെ 29 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് ഷമിയും, പ്രിന്‍സ് യാദവും, മൊഹ്‌സിന്‍ ഖാനും ലഖ്‌നൗവിനായി രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
രാജസ്ഥാന്‍ റോയല്‍സിന്റെ ആഹ്ലാദം
A clinical bowling display to defend the lowest total this season 😯@rajasthanroyals get back to winning ways with a 40-run victory 👏
Scorecard ▶️ https://t.co/5SaPY8wfsc#TATAIPL | #KhelBindaas | #LSGvRR pic.twitter.com/xv53u4tQVg
— IndianPremierLeague (@IPL) April 22, 2026
ഗോയങ്കയ്ക്ക് ചിരി
ലഖ്‌നൗ തോല്‍ക്കുന്ന മത്സരങ്ങളില്‍ അസ്വസ്ഥനാകുന്ന ടീം മാനേജര്‍ സഞ്ജീവ് ഗോയങ്കയുടെ മുഖം ആരാധകര്‍ക്ക് സുപരിചിതമാണ്. ഗ്രൗണ്ടില്‍ ക്യാപ്റ്റന്‍ പന്തിനോട് അതൃപ്തിയോടെ സംസാരിക്കുന്നതും പതിവുകാഴ്ചയാണ്. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ഇത്തവണ പുഞ്ചിരിയോടെയാണ ഗോയങ്ക തോല്‍വിയെ നേരിട്ടതും, പന്തിനോട് സംസാരിച്ചതും.