T20 World Cup 2026: ഇതിപ്പോള്‍ എത്രാമത്തെ അഴിച്ചുപണിയാ? പാക് ടീമില്‍ വീണ്ടും ‘മെയിന്റനന്‍സ് വര്‍ക്ക്’; ബാബറും അഫ്രീദിയും പുറത്തേക്ക്
Pakistan Cricket Team Shake-Up: പാകിസ്ഥാന്‍ ടീം അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാബര്‍ അസമിനെയും, ഷാഹിന്‍ അഫ്രീദിയെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പാക് മാനേജ്‌മെന്റ് ആലോചിക്കുന്നു.

ബാബർ അസമും ഷഹീൻ ഷാ അഫ്രീദിയും
ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ടീം അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാബര്‍ അസമിനെയും, ഷാഹിന്‍ അഫ്രീദിയെയും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പാക് മാനേജ്‌മെന്റ് ആലോചിക്കുന്നുവെന്നാണ് സൂചന. ബാറ്ററെന്ന നിലയില്‍ ബാബറിനും, ബൗളറുടെ റോളില്‍ ഷാഹിനും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
ഇരുവരുടെയും പ്രകടനത്തില്‍ മൈക്ക് ഹെസ്സന്റെ നേതൃത്വത്തിലുള്ള നിലവിലെ പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് അതൃപ്തരാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച നമീബിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ബാബറിനെയും, ഷാഹിനെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് സൂചന.
പ്രകടനത്തിലുള്ള അതൃപ്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ടീം മാനേജർ നവേദ് അക്രം ചീമയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഡ്രസിങ് റൂമില്‍ വച്ച് താരങ്ങളുമായി ഹെഡ് കോച്ച് മൈക്ക് ഹെസ്സണ്‍ ആശയവിനിമയം നടത്തി. താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെന്ന് പരിശീലകന്‍ അറിയിച്ചെന്നാണ് വിവരം.
അവസരങ്ങള്‍ കാത്തിരിക്കുന്ന താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് മാനേജ്‌മെന്റിന്റെ നീക്കം. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം തിങ്കളാഴ്ച പാക് ടീം വിശ്രമത്തിലായിരുന്നു. ഇന്ന് പരിശീലനം പുനഃരാരംഭിക്കും. നാളെയാണ് നമീബിയക്കെതിരായ പോരാട്ടം.
ഇന്ത്യയ്‌ക്കെതിരായ മത്സരം പുരോഗമിക്കുന്നതിനിടെ പിസിബി മേധാവി മൊഹ്‌സിന്‍ നഖ്‌വി ഗാലറി വിട്ട് പുറത്തുപോയിരുന്നു. മത്സരം മുഴുവന്‍ തീരാന്‍ നഖ്‌വി കാത്തുനിന്നില്ല. ഇന്ത്യയ്‌ക്കെതിരായ പരാജയത്തിന്റെ കാരണം കൃത്യമായി വിലയിരുത്താന്‍ പോലും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയ്ക്ക് സാധിച്ചിരുന്നില്ല. പരാജയത്തിന് സ്പിന്നര്‍മാരെയാണ് സല്‍മാന്‍ കുറ്റപ്പെടുത്തിയത്.
സ്പിന്നർമാരിൽ വിശ്വസിച്ചിരുന്നുവെന്നും, എന്നാല്‍ അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു. സാഹചര്യത്തിനനുസരിച്ച് പന്തെറിഞ്ഞില്ല. ബാറ്റിങിലും പോരായമകളുണ്ടായകായി പാക് ക്യാപ്റ്റന്‍ പറഞ്ഞു.