Women’s Reservation Bill: വനിത സംവരണ ഭേദഗതി ബില്ലുമായി കേന്ദ്ര സർക്കാർ, പാർലമെന്‍റ് സമ്മേളനം നാളെ മുതൽ
Women's Reservation Bill: പാർലമെന്റ് സമ്മേളനത്തിൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് എംപിമാർക്ക് ബില്ലുകൾ സർക്കാർ വിതരണം ചെയ്തത്. ബില്ലിനെ കുറിച്ച് ചർച്ച ചെയ്യാൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തും.
ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മൂന്ന് ദിവസത്തെ പാലർമെന്റ് സമ്മേളനത്തിന് ഏപ്രിൽ 16ന് (നാളെ) തുടക്കമാകും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പിലാക്കാനാണ് ബില്ലിലെ ശുപാർശ. 2029ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിടുക്കത്തിൽ വനിതാ സംവരണം നടപ്പിലാക്കാനാണ് നീക്കം.
അതേസമയം, പാർലമെന്റ് സമ്മേളനത്തിൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് എംപിമാർക്ക് ബില്ലുകൾ സർക്കാർ വിതരണം ചെയ്തത്. ബില്ലിനെ കുറിച്ച് ചർച്ച ചെയ്യാൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരും.
ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തും, ഇതിൽ സംസ്ഥാനങ്ങൾക്ക് 815 സീറ്റും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റും നൽകുമെന്നാണ് ബില്ലിൽ ശുപാർശ ചെയ്തിരിക്കുന്നത്. 2011 സെൻസസ് പ്രകാരമാകും 850 ലോക്സഭ സീറ്റുകൾ നിശ്ചയിക്കുക. 850ൽ മൂന്നിലൊന്ന് അതായത് 283 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും.
ALSO READ: ‘ഹോര്‍മുസില്‍ തര്‍ക്കം പാടില്ല, സുരക്ഷിതമായിരിക്കണം’; ട്രംപുമായി സംസാരിച്ച് മോദി
മണ്ഡല പുനർനിർണ്ണയത്തിന് കമ്മിഷൻ രൂപവത്കരിക്കും. ഓരോ സംസ്ഥാനങ്ങളുടെയും സീറ്റുകളുടെ എണ്ണം മണ്ഡല പുനർനിർണയ കമ്മീഷൻ നിശ്ചയിക്കുന്നതാണ്. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടാതെ, ആകെ സീറ്റുകളുടെ എണ്ണം മാത്രമേ നിലവിൽ നിശ്ചയിച്ചിട്ടുള്ളു. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്നും സർക്കാർ നിർദേശിച്ചു.